കൊളറാഡോയിൽ വ്യാഴാഴ്ച രാവിലെ ഉണ്ടായ രണ്ട് കാട്ടു തീകളിൽ 600ൽ പരം വീടുകൾ കത്തി നശിച്ചു. കാട്ടു തീയ്ക്ക് ഒപ്പം ശക്തമായ കാറ്റും വീശിയതോടെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. ബ്രൂംഫീൽഡിൽ പടർന്ന കാട്ടുതീയിൽ പൊള്ളലേറ്റ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ മാറാമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

നിരവധി കെട്ടിടങ്ങളിലേക്കാണ് പൊടുന്നനേ തീ ആളി പടർന്നത്. 600ഓളം കെട്ടിടങ്ങൾ അഗ്നിക്ക് ഇരയായതോടെ ആയിരങ്ങൾ വീടില്ലാതെയായി. ഇതോടെ കൊളറാഡോ ഗവർണർ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. കൊളറാഡോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടു തീയ്ക്കാണ് കഴിഞ്ഞ ദിവസം ജനങ്ങൾ സാക്ഷിയായത്. വീടുകളും നിരവധി സ്ഥാപനങ്ങളും അടക്കം അഗ്നിക്കിരയായി.

ഇതോടെ 25,000 പേരെ ഒഴിപ്പിക്കുകയും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു. ആളിപടർന്ന തീയിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ പൊട്ടിത്തെറിച്ചതോടെയാണ് വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടത്. ഇതോടെ 26,000ത്തോളം ഉപഭോക്താക്കൾക്ക് വൈദ്യുതി ഇല്ലാതായി. വ്യാഴാഴ്ച രാവിലെ 10.30യോടെയാണ് തീ പിടുത്തം ഉണ്ടായത്. കെട്ടിടങ്ങളും റോഡുകളുമെല്ലാം തീയിൽ ചാരമായി. 1600 ഏക്കറാണ് കത്തി നശിച്ചത്.