മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളാണ് തുയ്യത്ത് നിന്നും മയിലിനെ പിടികൂടി കറിവെച്ചത്. തമിഴ്‌നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശൻ എന്നിവർ ചേർന്നാണ് മയിലിനെ കറി വെക്കുകയും, ബാക്കി ഇറച്ചി ഭക്ഷണത്തിനായി തയ്യാറാക്കി വെക്കുകയും ചെയ്തത്.

തുയ്യം ഭാഗത്ത് രണ്ട് മയിലുകൾ അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയവരാണ് മയിൽ കറി കണ്ടത്. നാട്ടുകാർ ഫോറസ്റ്റിലും, പൊലീസിലും വിവരമറിയിച്ചു. മയിലിനെ കറിവയ്ക്കാൻ ഇറങ്ങിത്തിരിച്ച പാചക വിദഗ്ധൻ ഫിറോസ് ചുട്ടിപ്പാറയുടെ വാർത്ത നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്കു വഴിവെച്ചിരുന്നു.

മയിലിനെ കറിവയ്ക്കാൻ ദുബായിലേക്ക് പോകുന്നുവെന്ന് അറിയിച്ച് വിഡിയോയുമായി ഫിറോസ് എത്തിയതോടെ ദേശീയത ഉയർത്തിക്കാട്ടി പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. ഇന്ത്യാക്കാരുടെ ദേശീയപക്ഷിയാണ് മയിൽ. അതുകൊണ്ടു തന്നെ ഏതു നാട്ടിലാണെങ്കിലും മയിലിനെ ദേശീയ പക്ഷിയായി പരിഗണിക്കണമെന്നും ബഹുമാനിക്കണമെന്നും പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ മലയാളി മയിലിനെ പിടിക്കുന്നതും പാചകം ചെയ്യുന്നതും ഇതാദ്യത്തെ സംഭവമല്ലെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ന്യൂസിലാൻഡിൽ താമസിക്കുന്ന മലയാളിയായ നവീൻ ജോബ് ആണ് ഒൻപത് മാസം മുൻപ് മയിലിനെ വേട്ടയാടി പിടിച്ച് കറിവെച്ച് കഴിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ബൂംബാങ്ങ് എന്ന യൂട്യൂബ് ചാനലിൽ നവീൻ പങ്കുവച്ച വിഡിയോയ്ക്ക് നേരെ അടുത്തിടെ വലിയ പ്രതിഷേധം ഉയരുന്നിരുന്നു.

ന്യൂസിലാൻഡിൽ മയിലിനെ പിടിക്കുന്നതും കറിവെക്കുന്നതും നിയമവിരുദ്ധമല്ല. ഇവിടെ കൃഷി നശിപ്പിക്കുന്ന ജീവികളിൽ പ്രധാനിയാണ് മയിൽ. അതുകൊണ്ടുതന്നെ ഇതിനെ വേട്ടയാടുന്നതിന് യാതൊരു തടസവുമില്ല. മയിലിനെ കൊല്ലുന്നതിന് ഇന്ത്യയിൽ വിലക്കുള്ളത് മയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയതുകൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളതുകൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യൻ പതാക അമേരിക്കയിൽ പോയി കത്തിച്ചാൽ കേസ് ഉണ്ടാവില്ല. അതുകൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്. ഇത്തരത്തിലുള്ള കമന്റുകളാണ് പിന്നീട് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്.