മലപ്പുറം: സമസ്ത നേതാവും സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ ഉൾപ്പെടെ 13 പേർക്കെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തു. തെന്നല പഞ്ചായത്ത് മുസ്്‌ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പൊതുയോഗത്തിൽ കോവിഡ് നിയമം ലംഘിച്ച് 200 പേർ പങ്കെടുത്തതിനും മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്. വാഹനത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും പൊതുസമ്മേളനത്തിന് പ്രത്യേകമായും അനുമതി ലഭിച്ച പരിപാടിക്കാണ് ഉച്ചഭാഷിണിയും കോവിഡ് മാനദണ്ഡവും പറഞ്ഞ് തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

അബ്ദുസ്സമദ് പൂക്കോട്ടൂർ, അബ്ദുൽ ഖാദർ ഖാസിമി, ഷരീഫ് വടക്കയിൽ, ടി.വി മൊയ്തീൻ, പി.കെ റസാഖ്, സിദ്ധീഖ് ഫൈസി ഷേക്ക്, സിദ്ധീഖ് ഫൈസി വാളക്കുളം, ബാവ ഹാജി, മജീദ്, ഹംസ ചീരങ്ങൻ, പി.കെ ഷാനവാസ്, ഹംസ വെന്നിയൂർ എന്നിവർക്കെതിരെ കെ.ഇ.ഡി ആക്ട് 4(2)(ഇ), 4(2)(ജെ), 3(ഇ), കെ.പി ആക്ട് 211 77ബി, 121 വകുപ്പുകൾ പ്രകാരമാണ് കേസ്. അതോടപ്പം കണ്ടാലറിയാവുന്ന ഇരുനൂറോളം പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേ സമയം ന്യൂനപക്ഷാവകാശ ലംഘനങ്ങൾക്കെതിരെ പ്രഭാഷണം നടത്തിയതിന് സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തത് പ്രതിഷേധാർഹമാണെന്നും തികച്ചും ജനാധിപത്യ രീതിയിൽ നിയമപരമായി സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തിൽ പങ്കെടുത്തവരെ പോലും പ്രതികളാക്കിയും ഭീഷണിപ്പെടുത്തിയും പൊലീസിനെ ഉപയോഗിച്ച് ന്യൂനപക്ഷ അവകാശ നിഷേധങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ തകർക്കാമെന്നത് സംസ്ഥാന സർക്കാറിന്റെ വ്യാമോഹം മാത്രമാണെന്നും എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റി അറിയിച്ചു.

സംസ്ഥാന സർക്കാരിന്റെ കോവിസ് നിയന്ത്രണ പ്രോട്ടോക്കാൾ നിലനിൽക്കുന്നതിനിടയിലും ഭരണകക്ഷികളടക്കമുള്ളവരുടെയും മറ്റും യോഗങ്ങളും പ്രകടനങ്ങളും നിർബാധം നടന്നിട്ടും കേസെടുക്കാത്ത പൊലീസ് നിയമവും സമയ ക്രമങ്ങളും പാലിച്ച് നടത്തിയ പൊതുയോഗത്തിനും പ്രഭാഷകനുമെതിരെ കേസെടുത്തത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, സംസ്ഥാന സെക്രട്ടറി ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സലീം എടക്കര, ട്രഷറർ അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ് എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. മത നേതാക്കൾക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവണതകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.