കോഴിക്കോട്: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സുരക്ഷ വീഴ്ചയെ തുടർന്ന് 20 മിനിറ്റ് ഫ്‌ളൈഓവറിൽ കുടുങ്ങിയ സംഭവത്തെ അപലപിച്ച വ്യവസായി എം.എ യൂസുഫലിയെ വിമർശിച്ച് എം എസ് എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലി. പഞ്ചാപ്് വിഭജിക്കണമെന്ന് ആവശ്യപ്പെട്ടല്ല, കൃഷി ചെയ്യുന്ന മണ്ണ് കർഷകർക്ക് നൽകാനാണ് പ്രധാനമന്ത്രിയെ തടഞ്ഞതെന്ന് ടി.പി അഷ്റഫലി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ മാളുകളും വ്യവസായ പാർക്കുകളും കെട്ടിപ്പടുക്കാൻ മോദിയുടെയും യോഗിയുടെ പിന്തുണ വേണ്ടിവരുമെന്നും എന്നാൽ ഫാസിസത്തിനെതിരെ പോരാടുന്ന ജനതക്ക് അതിന്റെ ആവശ്യമില്ലെന്നും അഷ്റഫലി പറയുന്നു. മോദി സ്തുതി ഗീതം നടത്തി രാജ്യത്ത് നടന്ന ഐതിഹാസികമായ കർഷക സമരത്തെ പരിഹസിക്കുകയാണ് യൂസുഫലി ചെയ്തതെന്നും അഷ്റഫലി വ്യക്തമാക്കുന്നു.

പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര തടഞ്ഞത് ദുഃഖകരവും ദൗർഭാഗ്യകരവുമാണെന്നായിരുന്നു എം.എ യൂസുഫലിയുടെ ട്വീറ്റ്. നമ്മുടെ പ്രധാനമന്ത്രിയുടെ ആരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥന നടത്തിയെന്നും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ മോദിക്ക് കഴിയട്ടെയെന്നും യൂസുഫലി പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് എം.എസ്.എഫ് നേതാവ് ടി.പി അഷ്റഫലിയുടെ പ്രതികരണം.

ടി.പി അഷ്റഫലിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട യൂസുഫലി സാഹിബ്, ലോകം കീഴടക്കിയ ഒരു മലയാളി വ്യവസായി എന്ന നിലയിൽ താങ്കളോട് മതിപ്പുണ്ട്. ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തന രംഗത്തെ താങ്കളുടെ സഹായങ്ങൾ കണ്ട് സ്നേഹവും ബഹുമാനവുമുണ്ട്. എന്നാൽ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാർത്ഥനകളുമായി വന്ന് വർഗീയ,ഫാഷിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്. താങ്കൾക്ക് എല്ലാം കച്ചവടമാകും.ഇന്ത്യയിൽ ഇനിയും ലുലു മാളുകളും, വ്യവസായ പാർക്കുകളും തുറക്കാൻ ഇന്ത്യൻ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാൻ മോദിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും എന്നാൽ വർഗീയ,ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിന്റെ ആവശ്യമില്ല.

മോദിയെ പഞ്ചാബിൽ തടഞ്ഞവർ പഞ്ചാബ് വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിച്ചല്ല തടഞ്ഞത്. അവരുടെ ഗോതമ്പ്, നെൽപാടങ്ങൾ അവർക്ക് നൽകണം, ഞങ്ങൾ ഈ മണ്ണിന്റെ ഉടമകളായ കർഷകരാണെന്ന് പറഞ്ഞാണ്.

പ്രാർത്ഥന നടത്താൻ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല, സമരമാണ്. എനിക്കും നിങ്ങൾക്കും വേണ്ടിയുള്ള സമരം. അതിൽ രാഷ്ട്രീയം മറന്നു പ്രാർത്ഥന സമ്മാനിക്കേണ്ടുന്ന സവിശേഷ സിമ്പതി എന്താണെന്നറിയില്ല.
ജന വിരുദ്ധ നിയമങ്ങൾ ഉണ്ടാവുമ്പോൾ പ്രതിഷേധവും സമരവുമുണ്ടാവും അതാണ് ജനാധിപത്യത്തിന്റെ സവിശേഷത.
രാജ്യം കണ്ട ഉജജ്വല സമരമായ ആ കർഷകസമരം വഴി ജനങ്ങൾക്ക് മുന്നിൽ മുട്ട്കുത്തിയിരിക്കുകയാണ് മോദി.
താങ്കളുടെ ഈ മോദി സ്തുതിഗീതം വഴി മഹത്തായ കർഷകസമരത്തെയും, രാജ്യത്തെ വർഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കൾ പരിഹസിക്കുകയാണ്