ന്യൂഡൽഹി: ഇനി ഇ-പാസ്‌പോർട്ടുകളുടെ കാലമാകും. പാസ്‌പോർട്ടുടമയുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ച് തയ്യാറാക്കുന്ന ഇപാസ്‌പോർട്ടുകൾ പുറത്തിറക്കാനുള്ള നടപടികൾ വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്തിമഘട്ടത്തിലാണെന്ന് സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ അറിയിച്ചു. പാസ്‌പോർട്ടിൽ തിരുത്തലും മറ്റും വരുത്തിയുള്ള വ്യാജപാസ്‌പോർട്ടുകളുടെ നിർമ്മാണത്തിന് തടയിടാൻ ഈ നവതലമുറ പാസ്‌പോർട്ടുകൾ സഹായിക്കും.

ഇ-പാസ്‌പോർട്ടിൽ മൈക്രോ ചിപ്പ് ഘടിച്ചിച്ചിരിക്കുന്നതിനാൽ ക്രമക്കേടുവരുത്താൻ ശ്രമിച്ചാൽ വിമാനത്താവളങ്ങളിലെയും മറ്റും പരിശോധനയിൽ എളുപ്പത്തിൽ കണ്ടുപിടിക്കാനാവും. അതോടെ പാസ്‌പോർട്ട് അസാധുവാക്കപ്പെടുകയും ചെയ്യും. ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ ഇ-പാസ്‌പോർട്ട് സഹായിക്കുകയും ഒപ്പം കൂടുതൽ സുരക്ഷയും ഉറപ്പാക്കുകയും ചെയ്യും.

64 കിലോബൈറ്റ് മെമ്മറിസ്‌പേസുള്ള സിലിക്കൺ ചിപ്പാണ് പുതിയ പാസ്‌പോർട്ടിന്റെ ആധാരം. ഒരു സ്റ്റാമ്പിന്റെ വലുപ്പമേ ചിപ്പിനുണ്ടാവൂ. പാസ്‌പോർട്ട് ഉടമയുടെ വ്യക്തിഗത വിവരങ്ങളെല്ലാം മൈക്രോചിപ്പിൽ ശേഖരിച്ചിരിക്കും. 30 വിദേശസന്ദർശനങ്ങളുടെ വിശദാംശങ്ങൾ വരെ രേഖപ്പെടുത്താൻ സൗകര്യമുണ്ടാവും. നാസിക്കിലെ ഇന്ത്യൻ സെക്യൂരിറ്റി പ്രസ്സിലാണ് ഇ-പാസ്‌പോർട്ടിന്റെ നിർമ്മാണം. ഇതിനായുള്ള സംവിധാനങ്ങളൊരുക്കാൻ അവർക്ക് അനുമതി നൽകിയിട്ടുണ്ട്.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ(ഐ.സി.എ.ഒ.) മാനദണ്ഡങ്ങൾക്കനുസൃതമായിട്ടായിരിക്കും ഇ-പാസ്‌പോർട്ടിന്റെ നിർമ്മാണവും വിതരണവും. നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് ഇതിനാവശ്യമായ സോഫ്റ്റ്‌വേർ തയ്യാറാക്കിയത്. മികച്ച ഗുണനിലവാരമുള്ള കടലാസും അച്ചടിയും ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. നയതന്ത്രപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായിരിക്കും തുടക്കത്തിൽ പുതുതലമുറ പാസ്‌പോർട്ട് ലഭിക്കുക.