ന്യൂഡൽഹി: കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സ്വകാര്യ മേഖലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. എല്ലാ സ്വകാര്യ ഓഫിസുകളും അടച്ചിടാൻ നിർദ്ദേശം നൽകി. വർക്ക് ഫ്രം ഹോം മാത്രമേ അനുവദിക്കൂ. ഇതുവരെ ഓഫിസുകളിൽ പകുതി ജീവനക്കാരെ അനുവദിച്ചിരുന്നു.

സ്വകാര്യ ബാങ്കുകൾ, അവശ്യ സേവനങ്ങൾ നൽകുന്ന ഓഫിസുകൾ, ഇൻഷുറൻസ് കമ്പനികൾ, ഫാർമ കമ്പനികൾ, മൈക്രോഫിനാൻസ് കമ്പനികൾ, അഭിഭാഷകരുടെ ഓഫിസുകൾ, കൊറിയർ സേവനങ്ങൾ എന്നിവയെ പുതിയ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിയുടെതാണ് (ഡിഡിഎംഎ) തീരുമാനം. കഴിഞ്ഞ ദിവസം റസ്റ്ററന്റുകളും ബാറുകളും അടച്ചിരുന്നു. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഡൽഹിയിൽ ഇന്നലെ 19,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 25 ശതമാനമാണ്. 17 മരണങ്ങളും സ്ഥിരീകരിച്ചു.