ടുക്കി പൈനാവ് ഗവ. എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകികൾക്ക് മാതൃകാപരമായ കർശന ശിക്ഷ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആൾ ഇന്ത്യാ ഡമോക്രാറ്റിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ (എഐഡിഎസ്ഒ) സംസ്ഥാന കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിനുബേബി, ആക്ടിറ്റിങ് സെക്രട്ടറി അപർണ്ണ. ആർ എന്നിവർ ആവശ്യപ്പെട്ടു.

ധീരജിന്റെ കൊലപാതകത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കലാലയ യൂണിയൻ തെരഞ്ഞെടുപ്പിൽ അക്രമസാദ്ധ്യത ഉണ്ടെങ്കിൽ ഇന്റലിജന്റ്‌സ് വിഭാഗം അറിയിക്കാറുണ്ട്. എന്നാൽ ഇടുക്കിയിൽ അത്തരത്തിലുള്ള അറിയിപ്പ് ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം, ഈ കൊലപാതകത്തെ മുൻനിർത്തി മഹാരാജാസ് കോളേജിലും കേരള മെമ്പാടും നിരവധി ക്യാമ്പസുകളിലും ഉണ്ടായ അക്രമങ്ങളെ എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിച്ചു..

കലാലയങ്ങളിൽ അക്രമം അഴിച്ചുവിടുകയും ജനാധിപത്യ അന്തരീക്ഷം തകർക്കുകയും ചെയ്യുന്ന നടപടികൾ കൈയൂക്കിന്റെയും അധികാരത്തിന്‌ടെയും ബലത്തിൽ ഭരണ-പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തുന്നതിന്റെ ഫലമായാണ് ഇത്തരം കൊലപാതകങ്ങൾ ഉണ്ടാകുന്നത്. കലാലയങ്ങളിൽ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങൾ തടയുവാൻ ഉതകുന്ന യാതൊരു നടപടിയും സർക്കാരോ ബന്ധപ്പെട്ട അധികൃതരോ സ്വീകരിക്കുന്നില്ല. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകികൾ ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നത് കുറ്റകരമായ നിഷ്‌ക്രിയത്വത്തിന്റെ പ്രകടമായ ഉദാഹരണമാണ്. സങ്കുചിത താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള അലംഭാവമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുവാനിടയാക്കുന്നത്.
അതിനാൽ കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും കാമ്പസുകളിൽ ജനാധിപത്യ അന്ത:രീക്ഷം പുനഃസ്ഥാപിക്കണമെന്നും ഭാരവാഹികൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.