തിരുവനന്തപുരം: മസ്തിഷ്‌കമരണാനന്തരം ഏഴ് അവയവങ്ങൾ ദാനം ചെയ്ത വിനോദിന്റെ വൃക്കകളിലൊന്ന് കൊട്ടാരക്കര വെട്ടിക്കവല ബിജുഭവനിൽ വിനോദി(40)ന് ലഭിച്ചപ്പോൾ അറുതിയായത് അനുവിജയയുടെയും മക്കളുടെയും ഏഴുവർഷത്തെ ദുരിതങ്ങൾക്കുകൂടിയായിരുന്നു. ജീപ്പ്‌ഡ്രൈവറായിരുന്ന വിനോദിന്റെ തുച്ഛമായ വരുമാനം മാത്രമായിരുന്നു ആ കുടുംബത്തിന്റെ ആശ്രയം. കാഴ്ചക്കുറവിന് ആശുപത്രിയിൽ ചികിത്സതേടിയെത്തിയ വിനോദിന്റെ രോഗനിർണയ പരിശോധനാഫലം ആ കുടുംബത്തിൽ ഇടിത്തീയായി മാറുകയായിരുന്നു.

വിനോദിന്റെരണ്ടു വൃക്കകളും തകരാറിലാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അവർക്ക് കഴിയുമായിരുന്നില്ല. 2013-ൽ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് വിദഗ്ധ ചികിത്സയ്ക്ക് അവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. നെഫ്രോളജി വിഭാഗത്തിൽ ഡോ നോബിൾ ഗ്രേഷ്യസിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. എന്നാൽ രണ്ടുവൃക്കകളും പൂർണമായി തകരാറിലാണെന്ന വസ്തുത ഒരിക്കൽ കൂടി അവർക്ക് അംഗീകരിക്കേണ്ടിവന്നു.

ചികിത്സയ്ക്കും നിത്യജീവിതത്തിനുമായി മറ്റു മാർഗങ്ങളൊന്നും മുന്നിൽ കാണാതെ വന്നപ്പോൾ വിനോദിന്റെ പ്രിയപത്‌നി അനുവിജയ ഭാഗ്യക്കുറി വില്പന ആരംഭിച്ചു. ചെങ്ങമനാട്ട് സ്ഥാപിച്ച ഭാഗ്യക്കുറി തട്ടിലൂടെ അനുവിജയ മറ്റുള്ളവർക്കായി ഭാഗ്യം വിൽക്കുമ്പോൾ മനസുനിറയെ ഭർത്താവിന്റെ ജീവൻ വീണ്ടെടുക്കുകയെന്ന ലക്ഷ്യമായിരുന്നു. വൃക്ക മാറ്റിവയ്ക്കുകയെന്ന ഒറ്റ പോംവഴി മാത്രമായിരുന്നു വിനോദിന്റെ ജീവൻ നിലനിർത്താനുള്ള മാർഗം.

വിനോദിന്റെ അമ്മ വൃക്ക നൽകാൻ തയ്യാറായെങ്കിലും വൃക്കദാനത്തിനുശേഷം ദാതാവിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ കൂടിയായ ഡോ നോബിൾ ഗ്രേഷ്യസിന്റെ നിർദേശപ്രകാരം മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്തു.

2016 മുതൽ 2021 വരെ നാലുതവണ വൃക്ക ലഭിച്ചെങ്കിലും വിവിധ കാരണങ്ങളാൽ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. വൃക്ക യോജിക്കാത്തതും വിനോദിന് ഇടയ്ക്ക് ഹെർണിയയുടെ ശസ്ത്രക്രിയ നടത്തേണ്ടി വന്നതുമൊക്കെയായിരുന്നു കാരണം. അഞ്ചാമത്തെ തവണ ഭാഗ്യം ആ കുടുംബത്തിന് അനുകൂലമായിരുന്നു. മസ്തിഷ്‌കമരണാനന്തരം അവയവങ്ങൾ ദാനം ചെയ്ത കൊല്ലം കിളികൊല്ലൂർ ചെമ്പ്രാപ്പിള്ള തൊടിയിൽ എസ് വിനോദിന്റെ വൃക്കകളിലൊന്ന് വിനോദിന് ലഭിക്കുകയായിരുന്നു.

യൂറോളജി വിഭാഗത്തിലെ ഡോ സാജുവിന്റെയും ഡോ ഉഷാകുമാരിയുടെയും (അനസ്‌തേഷ്യ) നേതൃത്വത്തിൽ ശസ്ത്രക്രിയയ്ക്കുശേഷം വിനോദ് ആരോഗ്യം വീണ്ടെടുത്തുവരികയാണ്. ക്രിയാറ്റിനിന്റെ അളവ് കുറഞ്ഞതും മൂത്രം ഉത്പാദിപ്പിക്കപ്പെട്ടതും വൃക്ക പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ തെളിവാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

പതിനൊന്നുകാരനായ അഭിമന്യു, രണ്ടാം ക്ലാസുകാരി അവന്തിക എന്നിവരാണ് വിനോദിന്റെ മക്കൾ. അഭിമന്യു ജന്മനാ അന്ധനും സംസാരശേഷിയില്ലാത്തതുമായ കുട്ടിയാണ്. ഗൃഹനാഥന്റെ തിരിച്ചുവരവിൽ അനുവിജയയും മക്കളും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോടും ചികിത്സിച്ച ഡോക്ടർമാരോടും കടപ്പാട് അറിയിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കുശേഷം വിനോദിന് ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ അറിയിച്ചു.