ബിൽ ക്ലിന്റൺ അധികാരത്തിലിരുന്ന ആദ്യ ഏതാനും വർഷങ്ങളിൽ ജെഫ്രീ എപ്സ്റ്റീൻ നിരവധി തവണ വൈറ്റ്-ഹൗസ് സന്ദർശിച്ചതായി ഡെയ്ലി മെയിൽ വെളിപ്പെടുത്തുന്നു. ഓരോ തവണ അയാൾ വൈറ്റ്ഹൗസ് സന്ദർശിക്കുമ്പോഴും കൂടെ വ്യത്യസ്തരായ യുവതികളും ഉണ്ടായിരുന്നത്രെ. അതിൽ എപ്സ്റ്റീനിന്റെ പെൺ സുഹൃത്തുക്കളായി അറിയപ്പെടുന്ന നാലുപേരും ഉണ്ടായിരുന്നതായി ഡെയ്ലി മെയിൽ വെളിപ്പെടുത്തുന്നു.

സന്ദർശക റെജിസ്റ്റർ പുറത്തുവന്നതോടെയാണ് ഈ വിവരം പുറത്തുവന്നത്. ക്ലിന്റന്റെ ആദ്യ ഭരണകാലത്തിന്റെ ആരംഭകാലത്തായിരുന്നു ഈ സന്ദർശനം. അദ്ദേഹം പദവിയിലേറിയ 1993 മുതൽ ആദ്യ ഏതാനും വർഷങ്ങളിൽ എപ്സ്റ്റീൻ 17 തവണയാണ് എക്സിക്യുട്ടീവ് മാൻഷൻ സന്ദർശിച്ചത് എന്ന് രേഖകൾ പറയുന്നു. ഈ സന്ദർശന വേളകളിൽ എപ്സ്റ്റീൻ തനിച്ചായിരുന്നില്ലെന്നും രേഖകൾ വെളിപ്പെടുത്തുന്നുണ്ട്. 1993 നും 1995 നും ഇടയിൽ നടന്ന 17 സന്ദർശനങ്ങളിൽ 8 വ്യത്യസ്ത വനിതകൾ എപ്സ്റ്റീനിനെ അനുഗമിച്ചിരുന്നു.

എപ്സ്റ്റീനിന്റെ സന്ദർശനൊദ്ദേശം ഈ രേഖകളിൽ വ്യ്കതമാക്കീയിട്ടില്ല. എന്നാൽ ഇത്തരത്തിൽ ഒരു സന്ദർശനം നടന്ന വേളയിൽ ബ്ലൂ റൂമിൽ, വൻതോക്കുകൾ പങ്കെടുത്ത ഒരു വിരുന്നു നടന്നിരുന്നതായി തെളിഞ്ഞിട്ടുണ്ട്. വാഷിങ്ടണിലേക്കുള്ള യാത്രയിൽ എപ്സ്റ്റീൻ ഒപ്പം കൂട്ടിയ വനിതകളിൽ മിക്കവർക്കും എപ്സ്റ്റീനുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നതായി മാധ്യമങ്ങൾ പറയുന്നു. അന്ന് 21 വയസ്സുണ്ടായിരുന്ന സെലീന മിഡെല്ഫാർട്ട്, 33 കാരിയായിരുന്ന ഈവ ആൻഡേഴ്സൺ- ഡുബിൻ, 20 കാരിയായിരുന്നു ഫ്രാൻസിസ് ജാർഡൈൻ എന്നിവരും എപ്സ്റ്റീന്റെ എക്കാലത്തേയും പ്രിയപ്പെട്ട പെൺ സുഹൃത്തായിരുന്ന പിന്നീട് മാഡമായി മാറിയ ഗിസ്ലെയ്ൻ മാക്സ്വെല്ലും അതിൽ ഉൾപ്പെടും. മാസ്‌ക്വെല്ലിന് അന്ന് 32 വയസായിരുന്നു.

ജെന്നിഫർ ഗാരിസൺ, ഷെല്ലി ഗഫാനി, ജെന്നിഫർ ഡ്രൈവർ, ല്യോബോഗ് ഓർലോവ എന്നിവരാണ് റെജിസ്റ്ററിൽ പേരുള്ള മറ്റ് നാലു വനിതകൾ. ഇവരുമായി ബന്ധപ്പെട്ട് കാര്യങ്ങൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മാധ്യമങ്ങൾ പറയുമ്പോഴും എപ്സ്റ്റീനിന്റെ സ്വകാര്യ ജെറ്റിന്റെ പോക്കുവരവ് വിശദാംശങ്ങൾ വൈറ്റ്ഹൗസ് സന്ദർശനത്തിന്റെ തീയതികളുമായി പൊരുത്തപ്പെടുന്നു എന്നും അവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇപ്പോൾ 60 കാരിയായ മാക്സ്വെൽ ആൾക്കടത്തിന് വിചാരണ നേരിട്ട് ജയിലിലാണ്.

മാക്സ്വെല്ലിന്റെ ആദ്യ വിചാരണയിൽ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും പുറത്തുവന്നിരുന്നു. 1990 കളുടെ മദ്ധ്യത്തിൽ ട്രംപിന്റെ കാമുകിയായിരുന്ന നോർവീജിയൻ കോടീശ്വരി മിഡെൽഫാർട്ടുമായി, മാക്സ്വെല്ലുമായി ബന്ധം പുലർത്തിയിരുന്ന സമയത്തുതന്നെ എപ്സ്റ്റീൻ ബന്ധം പുലർത്തിയതായി അന്ന് പുറത്തുവന്നിരുന്നു. ഫിസിഷ്യനും 1980-ൽ മിസ് സ്വീഡനുമായിരുന്ന ആൻഡേഴ്സണുമായും 11 വർഷക്കാലത്തോളം എപ്സ്റ്റീൻബ് ബന്ധം പുലർത്തിയിരുന്നതായി അന്ന് പുറത്തുവന്നിരുന്നു.

കൂട്ടത്തിൽ നാലാമത്തെ വനിതയായ ഫ്രാൻസിസ് ജാർഡൈന്റെ പേര് എപ്സ്റ്റീനിന്റെ ഫ്ളൈറ്റ് ലോഗിൽ നിരവധി തവണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. വൈറ്റ്ഹൗസിലെ സന്ദർശക രജിസ്റ്റർ പ്രകാരം 1994 ജൂലായ് 28 ന് ഉച്ചകഴിഞ്ഞ് 2 മണിക്കും വൈകിട്ട് 6.30 യ്ക്കും രണ്ടുതവണയാണ് മിഡെൽഫാർട്ട് എപ്സ്റ്റീനിനൊപ്പം വൈറ്റ്ഹൗസിൽ എത്തിയത്. അന്നേദിവസം വൈറ്റ്ഹൗസിലെ ബ്ലൂറൂമിൽ ക്ലിന്റണും പത്നിയും ഒരു വിരുന്നൊരുക്കിയതായും തെളിഞ്ഞിട്ടുണ്ട്. മിഡെൽഫാർട്ട് ഒരിക്കലും എപ്സ്റ്റീനുമായി ബന്ധം പുലർത്തിയിരുന്നില്ല എന്നായിരുന്നു അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ മാക്സ്വെല്ലും മറ്റ് മൂന്ന് സാക്ഷികളും ഇതിനെ എതിർത്തിരുന്നു.

പിന്നീട് എപ്സ്റ്റീൻ വൈറ്റ്ഹൗസ് സന്ദർശിക്കുന്നത് 1994 സെപ്റ്റംബർ 26ന് ആയിരുന്നു. അന്ന് അയാൾക്കൊപ്പം ആൻഡേഴ്സണും ജാർഡൈനുമായിരുന്നു ഉണ്ടായിരുന്നത്. വൈകിട്ട് 6:30 ന് ആയിരുന്നു സന്ദർശനമെന്നും രേഖകൾ പറയുന്നു. എന്നാൽ, പ്രസിഡണ്ടിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ രേഖകൾ പ്രകാരം അന്ന് ക്ലിന്റൺ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനായി നഗരത്തിനു വെളിയിലായിരുന്നു എന്നാണ് കാണിക്കുന്നത്. പാം ബീച്ചിൽ നിന്നാണ് എപ്സ്റ്റീനും കൂട്ടരും വാഷിങ്ടണിലെ റീഗൺ വിമാനത്താവളത്തിൽ എത്തിയതെന്ന് എപ്സ്റ്റീനിന്റെ ഫ്ളൈറ്റ് രേഖകൾ പറയുന്നു.

വൈറ്റ്ഹൗസ് രേഖകൾ പ്രകാരം ആദ്യമായി എപ്സ്റ്റീനിനൊപ്പം വൈറ്റ്ഹൗസ് സന്ദർശിച്ചത് മാക്സ്വെൽ ആയിരുന്നു. 1993-ൽ ആയിരുന്നു ഇത്. അതിനു മുൻപ് തന്നെ 1993 മാർച്ച് 24 ന് ഷെല്ലിഗഫാനി എന്നൊരു സ്ത്രീ എപ്സ്റ്റീനിനൊപ്പം വൈറ്റ്ഹൗസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും അവരും എപ്സ്റ്റീനും തമ്മിലുള്ള ബന്ധം ഇനിയും വ്യക്തമായിട്ടില്ല.