ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം കുറയുന്നതായി റിപ്പോർട്ട്. ജനുവരി ആദ്യ ആഴ്ചയിൽ 20,000ത്തിൽ ആയിരുന്ന കോവിഡ് കണക്ക് ഏഴാം തിയതി പിന്നിട്ടതോടെയാണ് കുതിച്ചുയർന്നത്. എന്നാൽ ഇപ്പോൾ വൈറസിന്റെ വ്യാപന ശേഷി കുറഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജനുവരി 7 മുതൽ 13 വരെയുള്ള ആഴ്ചയിലെ കണക്കുപ്രകാരം, വൈറസിന്റെ വ്യാപനശേഷിയായ ആർ വാല്യു 2.2 ആയി കുറഞ്ഞു. തൊട്ടു മുൻപത്തെ ആഴ്ച ഇത് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കായ 4 ലേക്ക് എത്തിയിരുന്നു. മറ്റു പ്രതിരോധ മാർഗങ്ങളില്ലെങ്കിൽ ശരാശരി എത്ര പേർക്കു വരെ സമ്പർക്കം വഴി രോഗം വരാമെന്ന അനുമാനമാണ് ആർ വാല്യു. ഇതനുസരിച്ച്, കോവിഡ് പിടിപെട്ട ഓരോരുത്തരിൽ നിന്നും മറ്റു 4 പേർക്കു കൂടി കോവിഡ് പിടിപെടാം. എന്നാൽ, പുതിയ കണക്കു പ്രകാരം ഒരാളിൽ നിന്ന് 2.2 പേർക്ക് എന്ന നിരക്കിലാണ് വൈറസിന്റെ വ്യാപനം.

കോവിഡ് ഏറ്റവും ശക്തമായിരുന്ന രണ്ടാം കോവിഡ് തരംഗത്തിൽ പോലും 1.69 ആയിരുന്നു ആർ വാല്യു. ഈ നിരക്ക് ഒന്നിൽ നിന്നു താഴേക്ക് എത്തുമ്പോഴാണ് കോവിഡ് വ്യാപനം കുറയുക. ഐഐടി മദ്രാസ് തയാറാക്കിയ റിപ്പോർട്ടിലാണ് ഇന്ത്യയിലെ വൈറസ് വ്യാപനത്തിന്റെ ഗതി സൂചിപ്പിച്ചിരിക്കുന്നത്.