ന്യൂഡൽഹി: സ്റ്റൗവിൽ നിന്നുമുള്ള വിഷപ്പുക ശ്വസിച്ച് ഡൽഹിയിൽ അമ്മയും നാല് മക്കളും മരിച്ചു. സീമാപുരിയിലെ അപാർട്മെന്റിലെ അഞ്ചാം നിലയിലെ ഫ്ളാറ്റിൽ ബുധനാഴ്‌ച്ച ഉച്ചയോടെയാണ് സംഭവം. മോഹിത് കാലിയ എന്ന ആളുടെ ഭാര്യ രാധ (30) യും നാല് മക്കളുമാണ് മരിച്ചത്.

വീട്ടിനുള്ളിൽ അബോധാവസ്ഥയിലാണ് അഞ്ചു പേരെയും കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോൾ അമ്മയും മൂന്നു മക്കളും മരിച്ചിരുന്നു. ഏറ്റവും ചെറിയ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്നും എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായും പൊലീസ് പറഞ്ഞു.

ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കരി ഉയോഗിച്ചുള്ള 'അംഗിതി' എന്ന പ്രത്യേകതരം അടുപ്പാണ് വീട്ടിലുണ്ടായിരുന്നത്. കഠിനമായ തണുപ്പ് കാരണം ഇത് മുറിയിൽ കത്തിച്ചുവെക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

വായുസഞ്ചാരമില്ലാത്ത ചെറിയ മുറിയിൽ അടുപ്പിൽനിന്നുള്ള വിഷവാതകം പടരുകയും അതു ശ്വസിക്കുകയും ചെയ്തതാകാം മരണകാരണമെന്നാണ് പൊലീസ് നിഗമനം.

അമർപാൽ സിങ് എന്ന ആളാണ് ഫ്ളാറ്റിന്റെ ഉടമസ്ഥനെന്നും മോഹിത് കാലിയയും ഭാര്യയും നാല് മക്കളും അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി.