കടലൂർ: വിവാഹത്തലേന്ന് നടത്തിയ സത്ക്കാരത്തിനിടെ നൃത്തം ചെയ്തതിന് വരൻ തല്ലിയതിനെ തുടർന്ന് വധു തന്റെ ബന്ധുവിനെ വിവാഹം കഴിച്ചു. തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിലെ പണ്രുട്ടിയിലാണ് സംഭവം. അതേ സമയം വിവാഹം നിശ്ചയിച്ച ശേഷം യുവതി തന്നെ കബളിപ്പിച്ചെന്ന പേരിൽ വരൻ പണ്രുട്ടി വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പണ്രുട്ടി സ്വദേശിയായ യുവതിയുടെയും പെരിയക്കാട്ടുപാളയം സ്വദേശിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വർഷം നവംബർ ആറിനായിരുന്നു. ഈ മാസം 20ന് കടമ്പുലിയൂർ ഗ്രാമത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹത്തിന് തലേദിവസം 19നായിരുന്നു റിസ്പഷൻ തീരുമാനിച്ചിരുന്നത്.

ഡിജെക്കിടെ വധൂവരന്മാർ നൃത്തം ചെയ്തു. എന്നാൽ വധുവിന്റെ ബന്ധു ദമ്പതികളുടെ കൈകളിൽ പിടിച്ചു ഡാൻസ് ചെയ്യാൻ തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു. ബന്ധു തോളിൽ കൈവച്ചതോടെ വരൻ പ്രകോപിതനായി. വധുവിനെയും ബന്ധുവിനെയും വരൻ തള്ളിമാറ്റി. തുടർന്ന് ഇരുവീട്ടുകാരും അതിഥികളും നോക്കിനിൽക്കെ വേദിയിൽ വച്ച് വരൻ വധുവിനെ അടിക്കുകയായിരുന്നു. തുടർന്ന് കല്യാണം വേണ്ടെന്നു വയ്ക്കാൻ വധു തീരുമാനിക്കുകയും അവളുടെ മാതാപിതാക്കൾ ഈ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തു.

പിന്നീട് ബന്ധുക്കൾക്കിടയിൽ നിന്നും മകൾക്ക് അനുയോജ്യനായ വരനെ മാതാപിതാക്കൾ കണ്ടെത്തുകയായിരുന്നു. നിശ്ചയിച്ച തിയതിയിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹവും നടത്തി. പക്ഷെ മറ്റൊരു വിവാഹവേദിയിൽ വച്ചായിരുന്നു കല്യാണം.

എന്തുകൊണ്ടാണ് മറ്റൊരാൾക്കൊപ്പം യുവതി ഡാൻസ് ചെയ്തതെന്ന് വരൻ ചോദിച്ചപ്പോൾ അതു തന്റെ തീരുമാനമെന്നായിരുന്നു വധുവിന്റെ മറുപടി. വധുവിന്റെ വീട്ടുകാർ തന്നെ ഭീഷണിപ്പെടുത്തിയതായും പഴയ വരൻ ആരോപിച്ചു. അവർ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തതായി വരൻ പറയുന്നു. വിവാഹച്ചടങ്ങുകൾക്കായി തന്റെ കുടുംബം ഏഴ് ലക്ഷം രൂപ ചെലവഴിച്ചുവെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും പഴയ വരൻ പറഞ്ഞു.