മലപ്പുറം: റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവിൽ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ പി.വി അൻവർ എംഎ‍ൽഎയുടെ ഭാര്യാപിതാവ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാൻ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ ഉത്തരവ്് രണ്ടാം തവണയും ഊർങ്ങാട്ടിരി പഞ്ചായത്ത് നടപ്പാക്കിയില്ല.റോപ് വെ അടക്കമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കി നടപടിക്രമങ്ങൾ 25ന് റിപ്പോർട്ട് ചെയ്യണമെന്ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സമാന്റെ നവംബർ 30ലെ ഉത്തരവാണ് നടപ്പാക്കാഞ്ഞത്. നിലമ്പൂർ സ്വദേശി എംപി വിനോദിന്റെ പരാതിയിലായിരുന്നു നടപടി.

നേരത്തെ കഴിഞ്ഞ നവംബർ 30തിനകം റോപ് വെയും അനധികൃത നിർമ്മാണങ്ങളും പൊളിക്കാൻ സെപ്റ്റംബർ 22ന് ഉത്തരവ് നൽകിയിരുന്നെങ്കിലും ആ ഉത്തരവും നടപ്പാക്കിയിരുന്നില്ല. ഓംബുഡ്‌സ്മാൻ ഉത്തരവ് കിട്ടാൻ വൈകിയെന്നും എംഎ‍ൽഎയുടെ ഭാര്യാപിതാവിനെ നോട്ടീസ് അയച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമുള്ള വാദം ഉയർത്തിയാണ് അന്ന് ഉത്തരവ് നടപ്പാക്കാതിരുന്നത്.

ഇതോടെ ഭരണസംവിധാനത്തിന്റെ പിഴവും കാലതാമസവും ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയാണ് പൊളിച്ചുനീക്കി ജനുവരി 25ന് റിപ്പോർട്ട് ചെയ്യാൻ ഓംബുഡ്‌സ്മാൻ രണ്ടാമതും ഉത്തരവ് നൽകിയത്. വീഴ്ചവരുത്തിയാൽ സെക്രട്ടറിക്ക് പിഴശിക്ഷ ചുമത്തുമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും റോപ് വെയും അനധികൃത നിർമ്മാണങ്ങളും പഞ്ചായത്ത് പൊളിച്ച് നീക്കിയിട്ടില്ല.
അതേസമയം റോപ് വെ പൊളിക്കാൻ 1,48,000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് സെക്രട്ടറി ഇ.ആർ ഓമന അമ്മാളുവിന്റെ വിശദീകരണം.

ഊർങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയിൽ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അൻവർ കെട്ടിയ തടയണ പൊളിച്ചുനീക്കാൻ മലപ്പുറം കളക്ടർ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഭാര്യാപിതാവ് സി.കെ അബ്ദുൽലത്തീഫ് ഊർങ്ങാട്ടിരി പഞ്ചായത്തിൽ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാൻ പെർമിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിർമ്മിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊർങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നൽകിയെങ്കിലും റോപ് വേ പൊളിച്ചുനീക്കാൻ നടപടിയുണ്ടായില്ല. റോപ് വെ പണിയാൻ നിയമവിരുദ്ധമായി സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിച്ചത്.

ഉരുൾപൊട്ടലിനെ തുടർന്ന് കോഴിക്കോട് കളക്ടർ അടച്ചുപൂട്ടിയ പി.വി അൻവർ എംഎ‍ൽഎയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടർതീം പാർക്കിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വെയും. കേസ് നാളെ (25122) ഓംബുഡ്‌സ്മാൻ പരിഗണിക്കുന്നുണ്ട്.