ചോറ്റി: വിടാതെ പിന്തുടർന്ന ദുർവിധിക്കൊടുവിൽ സ്വപ്‌നങ്ങൾ ബാക്കിയാക്കി അനന്തു ഈ ലോകത്തു നിന്നും യാത്രയായി, ദേശീയപാതയിൽ നിർമലാരാം ജംക്ഷനിൽ അമിതവേഗത്തിലെത്തിയ ലോറി അനന്തുവിന്റെ ബൈക്കിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. ഇളംകാട് മുക്കുളം തേവർകുന്നേൽ ബിജുവിന്റെ മകൻ ആണ് 21കാരനായ അനന്തു. കഴിഞ്ഞ ഒക്ടോബറിൽ ഇളംകാട്ടെ ഉരുൾപൊട്ടലിൽ അനന്തുവിന്റെ വീടും തകർന്നെങ്കിലും ബിജുവും കുടുംബാംഗങ്ങളും രക്ഷപ്പെട്ടിരുന്നു.

എന്നാൽ വിടാതെ പിന്തുടർന്ന ദുർവിധി ഇന്നലെ അനന്തുവിന്റെ ജീവൻ തന്നെ എടുക്കുക ആയിരുന്നു. ഇന്നലെ രാവിലെ എട്ടിന് ബൈക്കിൽ പാലായിലെ ജോലിസ്ഥലത്തേക്കു പോകുമ്പോഴാണ് അപകടം ഉണ്ടായത്. അമിത വേഗതയിൽ ഗ്യാസ് സിലിണ്ടറുകളുമായി മുണ്ടക്കയം ഭാഗത്തേക്കു പോയ ലോറി അനന്തുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.

ആയുർവേദ നഴ്‌സിങ് പഠിച്ച അനന്തുവിന് ഗോവയിൽ ആയിരുന്നു ജോലി. കോവിഡ് വ്യാപിച്ചതോടെ ജോലി നഷ്ടമായി. തിരികെ നാട്ടിലെത്തി കെട്ടിടനിർമ്മാണ ജോലികൾ ചെയ്തുവരികയായിരുന്നു. അടുത്ത മാസം ഒന്നിന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു ചേരാനിരിക്കെയാണ് അപകടം അനന്തുവിന്റെ ജീവൻ എടുത്തത്.

കർണാടകയിൽ ടാപ്പിങ് തൊഴിലാളിയായ പിതാവ് ബിജുവും തൊഴിലുറപ്പ് ജോലികൾക്കു പോകുന്ന അമ്മ രാധയും അനന്തുവും ഉൾപ്പെടുന്ന കുടുംബം ദുരന്തം തകർത്ത ജീവിതം തിരികെപ്പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. ദുരന്തത്തിൽ വീട് നഷ്ടമായ ബിജുവും കുടുംബവും ദുരിതാശ്വാസ ക്യാംപിലാണ് കഴിഞ്ഞത്.

തൊടുപുഴ സ്വദേശിയായ ലോറി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹന വകുപ്പിനോടു ശുപാർശ ചെയ്തതായി മുണ്ടക്കയം എസ്എച്ച്ഒ സി.ഇ.ഷൈൻ കുമാർ അറിയിച്ചു. സംസ്‌കാരം ഇന്ന്. മാതാവ്: രാധ. സഹോദരി: ആതിര.