ചെന്നൈ: റോൾസ് റോയ്‌സ് കാറിന് നികുതിയിളവ് തേടിയുള്ള ഹർജി പരിഗണിക്കവെ നടൻ വിജയ്‌ക്കെതിരെ നടത്തിയ 'റീൽ ഹീറോ' പരാമർശം നീക്കി മദ്രാസ് ഹൈക്കോടതി ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് കാറിന് നികുതിയിളവ് തേടി സമീപിച്ചപ്പോൾ കഴിഞ്ഞ ജൂലൈയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.

നികുതി കൃത്യമായി അടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങൾ വെറും 'റീൽ ഹീറോകൾ' മാത്രമായി ചുരുങ്ങരുതെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് എസ് എം സുബ്രഹ്‌മണ്യത്തിന്റെ പരാമർശം. ഈ പരാമർശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് മാസം മുൻപ് വിജയ് നൽകിയ ഹർജിയിലാണ് താരത്തിന് ആശ്വാസം പകരുന്ന കോടതി നടപടി വന്നിരിക്കുന്നത്.

തന്റെ അഭിഭാഷകൻ വിജയ് നാരായൺ വഴി നൽകിയ ഹർജിയിൽ ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് കാറിന് വരുന്ന നികുതിയായ 32 ലക്ഷവും താൻ അടച്ചതായി വിജയ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2012ൽ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത 'ഗോസ്റ്റ്' മോഡൽ കാറാണിത്. വാദം കേട്ട ജസ്റ്റിസുമാരായ സത്യനാരായണയും മുഹമ്മദ് ഷഫീഖും അടങ്ങിയ ബഞ്ചാണ് വിജയ്‌ക്കെതിരെ ജസ്റ്റിസ് എസ് എം സുബ്രഹ്‌മണ്യം നടത്തിയ പരാമർശം ഒഴിവാക്കുകയാണെന്ന് അറിയിച്ചത്.

ഇറക്കുമതി ചെയ്ത ആഡംബരക്കാറിന് ഈടാക്കുന്ന നികുതി വളരെ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി വിജയ് സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് സുബ്രഹ്‌മണ്യത്തിന്റെ വിമർശനം. നികുതിയിളവിന് കോടതികളെ സമീപിക്കുന്ന 'റീൽ ഹീറോകളെ' വിമർശിച്ച കോടതി ഈ സമീപനം ദേശവിരുദ്ധമാണെന്നും നിരീക്ഷിച്ചിരുന്നു. എൻട്രി ടാക്‌സിനു പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി അന്ന് വിധിച്ചിരുന്നു.