ചണ്ഡിഗഢ്: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിനെതിരേ കടുത്ത ആരോപണവുമായി സഹോദരി സുമൻ തുർ. പണത്തിനും സ്വത്തിനും വേണ്ടി പ്രായമേറിയ അമ്മയേയും തന്നേയും വീട്ടിൽ നിന്ന് ഇറക്കിവിട്ട ക്രൂരനായ മനുഷ്യനാണ് നവ്ജ്യോത് എന്ന് സുമൻ ആരോപിച്ചു.

മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മാതാവും പിതാവും വേർപിരിഞ്ഞുവെന്നായിരുന്നു സിദ്ധു പറഞ്ഞത്. എന്നാൽ ഇക്കാര്യങ്ങൾ പച്ചക്കള്ളമാണെന്നും സുമൻ ആരോപിച്ചു.

അമേരിക്കയിൽ താമസിക്കുന്ന സുമൻ നിലവിൽ ചണ്ഡീഗഢിലാണുള്ളത്. വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് സിദ്ധുവിനെതിരേ അവർ ആരോപണങ്ങളുന്നയിച്ചത്. പിതാവിന്റെ മരണത്തോടെ തന്നേയും മാതാവിനേയും സിദ്ധു വീട്ടിൽ നിന്ന് പുറത്താക്കി. അച്ഛന്റെ പേരിലുള്ള വീടും പറമ്പും പെൻഷനും തട്ടിയെടുക്കാനായിരുന്നു ഇത്.

ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ച നാളുകളായിരുന്നു പിന്നീടുണ്ടായത്. തന്റെ മാതാവ് നാല് മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് 1989ൽ റെയിൽവേ സ്റ്റേഷനിൽ കിടന്നാണ് മാതാവ് മരണപ്പെട്ടത്. ഇതൊന്നും വെറുതേ പറയുന്നതല്ലെന്നും എല്ലാത്തിനും തെളിവുകളുണ്ടെന്നും സുമൻ പറഞ്ഞു.