സിനിമാ ഷൂട്ടിങുമായി ബന്ധപ്പെട്ട് മുംബൈയിലെ ഒരു ഹോട്ടലിൽ താമസിക്കുന്നതിനിടെ ഉണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി നടി പ്രിയ വാരിയർ. പുറത്തു നിന്നുള്ള ഭക്ഷണം കൊണ്ടു വന്നതിന് ഹോട്ടലുകാർ വലിയ ഒച്ചപ്പാടുണ്ടാക്കിയതായും തനിക്ക് പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ടി വന്നെന്നും നടി പറയുന്നു. ഷൂട്ടിങ് ആവശ്യത്തിനുവേണ്ടി താമസം ഒരുക്കിയ ഹോട്ടലിൽ നിന്നാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്.

'ഞാൻ താമസിക്കുന്ന ഈ ഹോട്ടലിന് വളരെ ബുദ്ധിപരമായ ഒരു പോളിസി ഉണ്ടായിരുന്നു. അവർ പുറത്തു നിന്നുള്ള ഭക്ഷണം ഹോട്ടലിന് അകത്ത് അനുവദിക്കില്ല. അങ്ങനെയാകുമ്പോൾ അവർക്ക് ഭക്ഷണത്തിനു വേണ്ടി താമസക്കാരിൽ നിന്നും അധികം പണം ഈടാക്കാമല്ലോ.

അവിടെ താമസിക്കുന്ന ആളുകൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് എല്ലാം തന്നെ പ്രത്യേകം ചാർജ് ആണ്. എനിക്ക് ഇവരുടെ ഈ പോളിസിയെ കുറിച്ച് മുമ്പ് അറിയില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോൾ ഞാൻ കുറച്ചു ഭക്ഷണം കൂടെ കൊണ്ടുവന്നു. ഈ ഹോട്ടൽ, ഷൂട്ടിങ് ആവശ്യങ്ങൾക്ക് വേണ്ടി ബുക്ക് ചെയ്തതായിരുന്നു. പ്രൊഡക്ഷൻ ടീം ആണ് ഹോട്ടൽ എനിക്ക് ബുക്ക് ചെയ്തത്. അതുകൊണ്ടു തന്നെ എനിക്ക് ഇവരുടെ ഈ പോളിസികൾ ഒന്നും വായിച്ചു നോക്കാൻ കഴിഞ്ഞില്ല.

ഭക്ഷണം അകത്തുകയറ്റാൻ കഴിയില്ലെന്നായിരുന്നു ഇവർ എന്നോട് പറഞ്ഞത്. ഇത്തവണത്തേക്ക് മാത്രം ക്ഷമിക്കുവാൻ ഞാനവരോട് താഴ്മയായി അഭ്യർത്ഥിച്ചു. ഭക്ഷണത്തിന് ഞാൻ പണം നൽകിയതാണ് എന്നും അത് കളയുവാൻ പറ്റില്ല എന്നും പറഞ്ഞു. അവർ എന്നോട് ഒന്നുകിൽ ഭക്ഷണം കളയുക, അല്ലെങ്കിൽ പുറത്തു നിന്നും കഴിച്ചിട്ടു വരിക എന്നാണ് പറഞ്ഞത്.

അവർ അവിടെ വലിയ ഒരു സീൻ തന്നെ ഉണ്ടാക്കി. ഞാൻ പറയുന്നത് ഒന്നും കേൾക്കാൻ പോലും അവർ തയ്യാറായില്ല. വളരെ മോശം പെരുമാറ്റം ആയിരുന്നു അവരുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അവസാനം എനിക്ക് പുറത്തിരുന്നു ആ തണുപ്പത്ത് ഭക്ഷണം കഴിക്കേണ്ടി വന്നു.'-പ്രിയ വാരിയർ പറഞ്ഞു.