ശ്രീനഗർ: ജമ്മുകശ്മീരിലെ ഷുഹമയിൽ സ്ഫോടക വസ്തുക്കളുമായി പിടിയിലായ മൂന്ന് പേർ ലഷ്‌കർ ഭീകരരെന്ന് റിപ്പോർട്ട്. ഭീകരാക്രമണ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുള്ളതായും കശ്മീർ പൊലീസ് അറിയിച്ചു.

ഷോപ്പിയാൻ സ്വദേശിയായ ഫൈസൽ മൻസൂർ, സായ്‌പ്പോറ സ്വദേശിയായ അസർ യാക്കൂബ്, കുൽഗാം സ്വദേശിയായ നാസിർ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ചൈനീസ് ഗ്രനേഡുകളും പിസ്റ്റലുകളും പൊലീസ് കണ്ടെടുത്തിരുന്നു.

കശ്മീരിലെ ഗന്ദേർബാൾ ജില്ലയിലായിരുന്നു സംഭവം. ഹദുരയിൽ ഷുഹമ പ്രദേശത്ത് പൊലീസ് പരിശോധനയ്ക്കിടെയാണ് സംഘത്തെ പിടികൂടിയത്. ഷുഹമയിൽ പുതിയതായി സ്ഥാപിച്ച മൊബൈൽ വെഹിക്കിൾ ചെക്ക് പോസ്റ്റ് മറികടക്കാൻ ശ്രമിച്ച മൂന്ന് പേരിൽ നിന്ന് ആയുധങ്ങൾ പിടികൂടുകയായിരുന്നു.

രണ്ട് പിസ്റ്റലുകളും മൂന്ന് മാഗസീനുകളും രണ്ട് ചൈനീസ് ഗ്രനേഡുകളുമാണ് സംഘത്തിൽ നിന്നും പിടിച്ചെടുത്തത്. 15 തിരകളും മൂന്ന് മൊബൈൽ ഫോണുകളും കൂടി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.