ജബൽപുർ: പ്രായപൂർത്തിയായ രണ്ടു പേർ വിവാഹം കഴിച്ചോ അല്ലാതെയോ ഒന്നിച്ചു താമസിക്കുന്നതിന് എതിരെ ഒരു സദാചാര പൊലീസിങ്ങും അനുവദിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. തന്റെ ഭാര്യയെ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗുർജാർ ഖാൻ എന്നയാൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന രാജ്യത്തെ ജനങ്ങൾക്കു നൽകുന്നുണ്ടെന്ന്, ജസ്റ്റിസ് നന്ദിത ദുബൈ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. യുവതിയെ ഭർത്താവിനൊപ്പം വിടാനും വീട്ടുകാർ ഉപദ്രവിക്കുന്നില്ലെന്ന് ഉറപ്പാക്കാനും കോടതി പൊലിസിനു നിർദ്ദേശം നൽകി.

പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയെ ഭാര്യവീട്ടുകാർ ബലപ്രയോഗത്തിലൂടെ കൂട്ടിക്കൊണ്ടുപോയി തടഞ്ഞു വച്ചിരിക്കുന്നുവെന്ന് ആരോപിച്ചാണ് ഗുർജാർ ഖാൻ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചത്. പത്തൊൻപതുകാരിയായ ആരതി സാഹുവിനെയാണ് ഖാൻ വിവാഹം കഴിച്ചത്. വിവാഹത്തിനു പിന്നാലെ സാഹു ഇസ്ലാമിലേക്കു മതം മാറിയിരുന്നു.

മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമം അനുസരിച്ച് ഇവരുടെ വിവാഹത്തിനു സാധുതയില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. മതപരിവർത്തനത്തിനു വേണ്ടി വിവാഹം കഴിക്കുന്നത് അനുവദിക്കാനാവില്ലെന്ന് നിയമത്തിൽ വ്യക്തമാക്കുന്നുണ്ടെന്ന് സർക്കാർ വാദിച്ചു. എന്നാൽ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മതം മാറിയതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സർക്കാരിന്റെ എതിർപ്പു നിലനിൽക്കില്ലെന്നു കോടതി പറഞ്ഞു.

പ്രായപൂർത്തിയായ രണ്ടു പേർ വിവാഹം കഴിച്ചോ ലിവ് ഇൻ ബന്ധത്തിലൂടെയോ ഒന്നിച്ചു താമസിക്കുന്നതിനെതിരെ ഒരു സദാചാര പൊലീസിങ്ങും അനുവദിക്കാനാവില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭർത്താവിനോടൊപ്പം കഴിയാനാണ് താത്പര്യമെന്നും അവർ പറയുന്നു. അവരുടെ പ്രായത്തെക്കുറിച്ച് ആരും തർക്കമൊന്നും ഉന്നയിച്ചിട്ടുമില്ല- കോടതി പറഞ്ഞു. പ്രായപൂർത്തിയായ ഏതൊരാൾക്കും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.