യുഎഇ: യുഎഇ ധനകാര്യ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ . കേരളവും യുഎഇയും തമ്മിൽ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് കൂടിക്കാഴ്‌ച്ചയിൽ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യുഎഇ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇതിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും ഉറപ്പ് നൽകി.

യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ദുബായിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യുഎഇ മന്ത്രിയുടെ പരമാർശം.

കോവിഡ് വെല്ലുവിളികളെ യുഎഇ അതിജീവിച്ചിരിക്കുകയാണ്. യുഎഇയിൽ 2 ലക്ഷത്തോളം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെടാൻ പോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും യുഎഇ മന്ത്രി പറഞ്ഞു. സാമ്പത്തിക വകുപ്പ് അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കൈത്ത്, വാണിജ്യ വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ നെയിമി, എന്നിവരും യോഗത്തിൽ സംബന്ധിച്ചു.

കൂടിക്കാഴ്ചക്കെത്തിയ മുഖ്യമന്ത്രി, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി, മിർ മുഹമ്മദ് ഐ എ എസ് ഉൾപ്പെടെയുള്ളവരെ സ്വീകരിക്കാൻ യു.എ.ഇ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തിയിരുന്നു. എട്ടുദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്‌ച്ചയാണ് മുഖ്യമന്ത്രി ദുബായിൽ എത്തിയത്.

കോവിഡ് വ്യാപകമായതിനുശേഷം ആദ്യമായി ദുബായിലെത്തിയ മുഖ്യമന്ത്രിയോട് പ്രവാസി ക്വാറണ്ടീനിലെ അശാസ്ത്രീയത അടക്കമുള്ള വിഷയങ്ങളാണ് ഗൾഫ് മലയാളികൾക്ക് പരാതിപ്പെടാനുള്ളത്. ദുബായിൽ മലയാളി സമൂഹം നൽകുന്ന സ്വീകരണത്തിൽ പ്രവാസി അനുകൂല പ്രസ്ഥാവനകളുണ്ടാകുമെന്ന പ്രതീക്ഷയിലാണവർ. ഗൾഫിൽ കോവിഡിൽ മരിച്ചവർക്കുള്ള നഷ്ട പരിഹാരത്തിന്റെ പട്ടികയിൽ പ്രവാസി കുടുംബങ്ങളെ ഉൾപ്പെടുത്താൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ മുഖ്യമന്ത്രി തയ്യാറാവണം.

കേരളത്തിലെ വിമാനത്താവളങ്ങളിലുള്ള കൂടിയ റാപിഡ് പരിശോധനാനിരക്ക് കുറയ്ക്കുകയും ഏകീകരിക്കുകയും വേണം. ഒന്നാം പിണറായി സർക്കാർ കാലത്ത് വർധിപ്പിച്ച പ്രവാസി ക്ഷേമ പെൻഷൻ വിതരണം ചെയ്യണം. ശരാശരി 5000 രൂപ പെൻഷൻ നൽകുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കണം. പ്രായമായ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും അനുവദിക്കണം. നോർക്കയുടെയും ലോക കേരളസഭയുടേയും പ്രവർത്തനം കൂടുതൽ സുതാര്യവും ഉപകാരപ്രദമാക്കാനും മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്നും പ്രവാസികൾ ആവശ്യം ഉന്നയിച്ചു.