റിയാദ്: താമസരേഖ, തൊഴിൽ നിയമ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ സൗദിയിൽ ഒരാഴ്ചക്കിടെ പിടിലായത് 13,620 പേരാണെന്ന് ആഭ്യന്തര മന്ത്രാലയം. ജനുവരി 20 മുതൽ 26 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 13,620 പേരെയാണ് പിടികൂടിയത്.

അറസ്റ്റിലായവരിൽ 6,700 താമസ നിയമ ലംഘകരും 5,177 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,743 ലേറെ തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 274 പേർ അറസ്റ്റിലായി. ഇവരിൽ 55 ശതമാനം യെമൻ പൗരന്മാരും 42 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 139 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിന് അറസ്റ്റിലായി.

നിയമലംഘകരെ കടത്തിവിട്ട് അഭയം നൽകിയ 11 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 96,504 ലെത്തി. ഇവരിൽ 86,019 പേർ പുരുഷന്മാരും 10,485 പേർ സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 84,966 പേരെ അവരുടെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അതാത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫീസുകളിലേക്ക് റഫർ ചെയ്തു.

അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാ സൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒപ്പം 10 ലക്ഷം റിയാൽ വരെ പിഴയും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഇവർ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനങ്ങൾ, താമസത്തിനായി ഉപയോഗിച്ച വസതികൾ എന്നിവ കണ്ടുകെട്ടുകയും ചെയ്യും.