ഛണ്ഡീഗഢ്: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടിവിട്ട് ആംആദ്മി പാർട്ടിയിൽ ചേർന്നു. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജഗ്മോഹൻ കാംഗാണ് പാർട്ടി വിട്ട് ആം ആദ്മിയിൽ ചേർന്നത്. മക്കളായ യാദ്വിന്ദ്ര കാംഗ്, അമരീന്ദർ സിങ് കാംഗ് എന്നിവരും എഎപിയിൽ ചേർന്നു.

'പഞ്ചാബ് കോൺഗ്രസുമായുള്ള അതൃപ്തിയെ തുടർന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ജഗ്മോഹൻ സിങ് കാംഗപം യൂത്ത് കോൺഗ്രസ് നേതാക്കളായ മക്കളും ആം ആദ്മി പാർട്ടിയിൽ ചേർന്നെന്ന് എഎപി നേതാവ് രാഘവ് ഛദ്ദ ട്വീറ്റ് ചെയ്തു. സീറ്റ് നൽകാത്തതിനെ തുടർന്നാണ് മുൻ മന്ത്രി പാർട്ടി വിട്ടത്.

ഖറാർ സീറ്റ് വിജയ് ശർമക്കാണ് കോൺഗ്രസ് നൽകിയത്. തുടർന്ന് മുഖ്യമന്ത്രി ചന്നിക്കെതിരെ ആരോപണമുന്നയിച്ചിരുന്നു. തന്റെ മകൻ യാദ്വിന്ദ്ര സിങ് സ്വതന്ത്രനായി മത്സരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 2002-2007 അമരീന്ദർ സിങ് മന്ത്രിസഭയിൽ മൃഗസംരക്ഷണം-ഫിഷറീസ് മന്ത്രിയായിരുന്നു കാംഗ്. ഫെബ്രുവരി 20നാണ് പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.