- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൂസയിൽ നിന്നും 250 രൂപയും പച്ചകൂസയിൽ നിന്നും 500 രൂപയും; വർഷത്തിൽ മൂന്നുതവണ കൃഷി; കക്കരിക്ക പോലെ നീളത്തിൽ പച്ചയിലും മഞ്ഞയിലും കായ്കൾ; മലയാളിക്ക് ഏറെ പരിചിതമല്ലാത്ത കൂസ കൃഷിയിൽ നേട്ടം കൊയ്ത് നിലമ്പൂർ ചാലിയാറിലെ സിദീഖ്
മലപ്പുറം: കൂസയിൽ നിന്നും 250 രൂപയും പച്ചകൂസയിൽ നിന്നും 500 രൂപയും ലഭിക്കും. മലയാളിക്ക് ഏറെ പരിചിതമല്ലാത്ത കൂസ കൃഷിയിൽ നേട്ടം കൊയ്യുകയാണ് നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ നാലകത്ത് സിദീഖ്. ഗൾഫ് രാജ്യങ്ങളിൽ ഏറെ ഉപയോഗിക്കുന്ന പച്ചക്കറി ഇനമായ കൂസ നമ്പൂരിപൊട്ടിയിലെ മതിൽമൂലയിലുള്ള കൃഷിയിടത്തിലാണ് സിദീഖ് കൂസ കൃഷി പരീക്ഷിച്ചത്. കൃഷി വിജയിക്കുകയും വിളവെടുക്കുകയും ചെയ്തു.
പാട്ടത്തിനെടുത്ത പത്തേക്കർ ഭൂമിയിൽ 20 സെന്റ് സ്ഥലത്താണ് കൂസ കൃഷിയുള്ളത്. നെല്ലും കപ്പയും വാഴയും ചേനയും ചേമ്പും കാച്ചിലുമെല്ലാം പച്ചപ്പോടെ നിൽക്കുന്ന കൃഷിയിടമാണിത്. 2008 ൽ സംസ്ഥാന സർക്കാരിന്റെ മികച്ച പച്ചക്കറി കർഷകനുള്ള 'ഹരിതമിത്ര' സംസ്ഥാന അവാർഡ് ജേതാവായ സിദീഖിന് ഏതു കൃഷിയും വഴങ്ങും.
ഗൾഫ് നാടുകളിൽ പച്ചക്കറി സാലഡുകൾ ഉണ്ടാക്കുന്നതിന് പ്രധാനമായി ഉപയോഗിക്കുന്ന ഒരിനം പച്ചക്കറിയാണ് കൂസ. കൃഷിക്കാവശ്യമായ വിത്ത് സുൽത്താൻ ബത്തേരിയിൽ നിന്നാണ് കൊണ്ടുവരുന്നത്. 110 ദിവസം വളർച്ചയെത്തിയാൽ വിളവെടുക്കാനാകും. കക്കരിക്ക പോലെ നീളത്തിൽ പച്ച നിറത്തിലും മഞ്ഞ നിറത്തിലുമാണ് കായ്കളുണ്ടാവുക.
തായ്‌ച്ചെടിയിൽ നിന്നു ധാരാളം പുതിയ ശിഖരങ്ങളുണ്ടാകും. ഒരു ചെടിയിൽ നിന്നു മാത്രം അഞ്ചു കിലോഗ്രാം വരെ കായ്കൾ ലഭിക്കും. മഞ്ഞ കായക്ക് കിലോഗ്രാമിന് 50 രൂപയും പച്ചക്ക് 100 രൂപയും വിപണിയിൽ വിലയുണ്ട്. ഒരു മഞ്ഞ കൂസയിൽ നിന്നും 250 രൂപയും പച്ചകൂസയിൽ നിന്നും 500 രൂപയും ലഭിക്കും. ഒരു വർഷത്തിൽ മൂന്നു പ്രാവശ്യം വരെ കൃഷി ചെയ്യാം.
സിദീഖ് തന്റെ കൃഷിയിടത്തിൽ ജലസേചന സൗകര്യവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷവും സിദീഖ് കൂസ കൃഷി ചെയ്തിരുന്നു. ഉത്പ്പന്നത്തിന് വിപണിയിൽ നല്ല പ്രതികരണമാണുള്ളത്. ഗൾഫിൽ നിന്നും അവധിക്കെത്തുന്നവർ നാട്ടിലെ കടകളിൽ കൂസ കാണുന്നതോടെ വാങ്ങുന്നുണ്ട്. ഇപ്പോൾ കടകളിൽ നിന്നും കൂടുതൽ പേർ കൂസ ആവശ്യപ്പെട്ട് വിളിക്കുന്നുണ്ട്. അടുത്ത വർഷം മുതൽ കൂടുതൽ സ്ഥലത്തേക്ക് കൂസ കൃഷി വ്യാപിപ്പിക്കും.
കീടങ്ങളുടെ ആക്രമണം കുറവായതും ഹ്രസ്വകാലയളവിൽ വിളവെടുക്കാൻ കഴിയുന്നതും കൂസ കൃഷി ലാഭകരമാക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കർഷകരുമുൾപ്പെടെ നിരവധി പേരാണ് ദിവസവും സിദിഖിന്റെ കൂസ കൃഷി കാണാൻ എത്തുന്നത്. ബിരിയാണിക്കുള്ള അരിയടക്കമുള്ള വിവിധ നെല്ലുകൾ, പത്തോളം ഇനം വാഴകൾ, കൈതച്ചക്ക, തക്കാളിയുൾപ്പെടെയുള്ള എല്ലായിനം പച്ചക്കറികളുമടക്കം സിദീഖ് കൈവയ്ക്കാത്ത കൃഷി മേഖലയില്ല.
പലസ്ഥലങ്ങളിലും കൃഷി സംബന്ധിച്ച് ക്ലാസുകൾ എടുക്കാനും പോകാറുണ്ട്. വർഷങ്ങളായി സിദിഖിന്റെ കൂടെ ജോലി ചെയ്യുന്ന വിജയകുമാരി മികച്ച കർഷക തൊഴിലാളിക്കുള്ള സംസ്ഥാന സർക്കാരിന്റെ 'ശ്രമശക്തി' അവാർഡ് നേടിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഏഴു മണിയോടെ കൃഷിയിടത്തിലെത്തുന്ന സിദീഖ് വൈകുന്നേരം അഞ്ചു മണി വരെ കൃഷിയിടത്തിലുണ്ടാകും. രാത്രി രണ്ടു മണിക്കൂറോളം ജലസേചനത്തിനായും കൃഷിയിടത്തിലുണ്ടാകും. കൂടുതൽ കൃഷികൾ തന്റെ കൃഷിയിടത്തിൽ പരീക്ഷിക്കണമെന്ന ആഗ്രഹമാണ് ഈ കർഷകനുള്ളത്.