അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മൂന്ന് താരങ്ങൾക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുണ്ടായ ആശങ്കകൾക്ക് വിരാമമിട്ട് ശുഭകരമായ വാർത്തകൾ പുറത്ത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച നാല് താരങ്ങൾ ഒഴികെ എല്ലാവരും ഇന്ന് അഹമ്മദാബാദിൽ പരിശീലനത്തിനിറങ്ങി. രാവിലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായതോടെയാണ് ടീം പരിശീലനം തുടങ്ങിയത്. ഇതോടെ വിൻഡീസിനെതിരായ ഏകദിന പരമ്പര ഞായറാഴ്ച തന്നെ തുടങ്ങാൻ സാധ്യതയേറി.

ശിഖർ ധവാൻ, ശ്രേയസ് അയ്യർ, റുതുരാജ് ഗെയ്ക്വാദ്, നവ്ദീപ് സെയ്നി എന്നീ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിലെ മൂന്ന് പേർക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഏകദിന പരമ്പരയ്ക്കായി അഹമ്മദാബാദിൽ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചത്. ഫീൽഡിങ് കോച്ച് ടി ദിലീപ്, സെക്യൂരിറ്റി ലെയ്‌സൺ ഓഫിസർ ബി ലോകേഷ്, മസാജ് തെറാപിസ്റ്റ് രാജീവ് കുമാർ എന്നിവരാണ് ഇന്ത്യൻ ക്യാംപിൽ കോവിഡിന്റെ പിടിയിൽപ്പെട്ട സപ്പോർട്ട് സ്റ്റാഫുകൾ. ഇവരെല്ലാം ഐസൊലേഷനിൽ തുടരുകയാണ്.

ഇതിനിടെ ധവാൻ തന്റെ ആരോഗ്യനിലയെ കുറിച്ച് പ്രതികരിച്ചു. ആരാധകരുടെ പിന്തുണയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ നന്ദിയറിയിക്കുകയായിരുന്നു ശിഖർ ധവാൻ. 'നിങ്ങളുടെ ആശംസകൾക്ക് നന്ദി. ഞാൻ സുഖമായിരിക്കുന്നു, ലഭിക്കുന്ന സ്നേഹത്തിൽ വിനീതനാണെന്നും' ധവാൻ ട്വിറ്ററിൽ കുറിച്ചു.

ഓപ്പണർ മായങ്ക് അഗർവാളിനെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിലുൾപ്പെടുത്തിയിട്ടുണ്ട്. ധവാനും ഗെയ്ക്വാദിനും ആദ്യ ഏകദിനങ്ങൾ നഷ്ടമായേക്കും എന്നതിനാൽ നായകൻ രോഹിത് ശർമ്മയ്ക്കൊപ്പം മായങ്കിന് ഓപ്പണിംഗിൽ അവസരമൊരുങ്ങും. അഹമ്മദാഹാദിൽ ഈ മാസം 6, 9, 11 തിയതികളിലാണ് ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പര. ഇതിന് ശേഷം കൊൽക്കത്തയിൽ 16, 18, 20 തിയതികളിൽ ടി20 മത്സരങ്ങൾ നടക്കും.

ഇന്ത്യ ഏകദിന ടീം: രോഹിത് ശർമ്മ, കെ എൽ രാഹുൽ, റുതുരാജ് ഗെയ്ക്വാദ്, ശിഖർ ധവാൻ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദീപക് ഹൂഡ, ദീപക് ചാഹർ, ഷർദ്ദുൽ ഠാക്കൂർ, രവി ബിഷ്ണോയ്, യുസ്വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, മായങ്ക് അഗർവാൾ.

വിൻഡീസ് ഏകദിന ടീം: കീറോൺ പൊള്ളാർഡ്, ഫാബിയൻ അലൻ, ക്രൂമ ബോന്നർ, ഡാരൻ ബ്രാവോ, ഷംമ്ര ബൂക്സ്, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അകീൽ ഹൊസെയ്ൻ, അൽസാരി ജോസഫ്, ബ്രൻഡൺ കിങ്, നിക്കോളാസ് പുരാൻ, കെമർ റോച്ച്, റൊമാരിയോ ഷെഫേർഡ്, ഒഡീൻ സ്മിത്ത്, ഹെയ്ഡൻ വാൽഷ്.