കോട്ടയം: മൂർഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ സന്ദർശിച്ച് മന്ത്രി വി.എൻ.വാസവൻ. വാവ സുരേഷ് തന്നോട് സംസാരിച്ചതായും ഇനി കുറച്ചു കാലം വിശ്രമം എടുക്കണമെന്ന് അദ്ദേഹത്തോട് നിർദ്ദേശിച്ചതായും മന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. വാവ സുരേഷിനൊപ്പമുള്ള ചിത്രവും മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

ആരോഗ്യനില മെച്ചപ്പെട്ടതോടെ വാവ സുരേഷിനെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മുറിയിലേക്കു മാറ്റിയിരുന്നു. മൂർഖന്റെ കടിയിലൂടെ ശരീരത്തിൽ എത്തിയ പാമ്പിൻ വിഷം പൂർണമായി നീങ്ങിയതിനാൽ ആന്റിവെനം നൽകുന്നതും നിർത്തി. രണ്ടു ദിവസം കൂടി നിരീക്ഷിക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

സുരേഷ് ഓർമ ശക്തിയും സംസാര ശേഷിയും പൂർണമായും വീണ്ടെടുത്തതായി ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ പറഞ്ഞു. കാലിൽ പാമ്പു കടിയേറ്റ ഭാഗം ഡോക്ടർമാർക്കു കാണിച്ചു കൊടുത്തു. ശരീരത്തിലെ മസിലുകളുടെ ശേഷിയും പൂർണതോതിൽ തിരിച്ചുകിട്ടി. മൂന്നു ദിവസത്തിനകം സുരേഷിന് ആശുപത്രി വിടാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ പ്രതീക്ഷ.

കുറിപ്പിന്റെ പൂർണരൂപം:
രാവിലെ കോട്ടയത്ത് പാർട്ടി ഓഫിസിൽ എത്തിയപ്പോഴാണ് മെഡിക്കൽ കോളജിൽ നിന്ന് ഡോക്ടറുടെ ഫോൺ വിളി എത്തിയത്. വാവ സുരേഷിനെ ഒന്നു കണ്ട് സംസാരിക്കണം എന്നു പറഞ്ഞു. 'ഇവിടെ വരെ എത്താൻ സാധിക്കുമോ?, അതിനെന്താ ആകാമല്ലോ' എന്നു മറുപടി പറഞ്ഞ്, ഓഫിസിലെ കാര്യങ്ങൾ കഴിഞ്ഞ് നേരേ ആശുപത്രിയിലേക്ക് പോയി. ആശുപത്രി സൂപ്രണ്ട് അടക്കം സുരേഷിനെ ചികിത്സിക്കുന്ന ഡോക്ടർമാരും അദ്ദേഹത്തിന്റെ സഹോദരനും ഉണ്ടായിരുന്നു. ഡോക്ടർമാർക്കൊപ്പം മുറിയിലേക്ക് പോയി.

ഐസിയുവിൽ നിന്ന് മാറിയതിനു ശേഷം ഇന്ന് കുറച്ചുകൂടി ആശ്വാസം തോന്നുന്നു എന്ന് അദ്ദേഹം പറഞ്ഞു. കുറച്ചധികം സമയം സുരേഷ് സംസാരിച്ചു. ഇപ്പോഴത്തെ അപകടം ഉണ്ടായ കാര്യം അടക്കം എല്ലാം വിശദീകരിച്ചു. ഇനി കുറച്ചു കാലം വിശ്രമം എടുക്കണം എന്ന ഡോക്ടർമാരുടെ ആവശ്യം ഞാൻ അറിയിച്ചു. അതുപോലെ വേണ്ട മുൻ കരുതൽ എടുത്തു വേണം ഇനി പാമ്പുകളെ പിടിക്കാൻ എന്ന കാര്യവും ഓർമിപ്പിച്ചു. രണ്ടു കാര്യങ്ങളും അനുസരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോൾ, 'ആളുകൾ വിളിക്കുമ്പോൾ എനിക്ക് പോകാതിരിക്കാൻ പറ്റില്ല സാർ, ഒരു ഫോൺ വിളി കാസർകോട് നിന്നാണെങ്കിൽ മറ്റൊന്ന് എറണാകുളത്തു നിന്നായിരിക്കും. ആരോടും വരില്ല എന്നു പറയാൻ അറിയില്ല' ചിരിച്ചുകൊണ്ടായിരുന്നു മറുപടി. 'അതുപറ്റില്ല ഇനി കുറച്ചു കാലം നല്ല വിശ്രമം വേണം. ആവശ്യത്തിന് ഉറക്കം കിട്ടണം. അതൊക്കെ ശ്രദ്ധിക്കണം' എന്നു പറഞ്ഞ് മുറിയിൽ നിന്ന് മടങ്ങി.

പാലക്കാട് നിന്നുള്ള ഒരു കുടുംബം വാവ സുരേഷിനെ കാണാനായി ആശുപത്രിക്ക് പുറത്തു കാത്തു നിൽക്കുകയായിരുന്നു. അവർക്ക് കാണണം എന്നു സുരക്ഷാ ജീവനക്കാർ വന്നു പറഞ്ഞപ്പോൾ അവരുമായി സംസാരിച്ച ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്.

വനം വകുപ്പിന്റെ നിയന്ത്രണങ്ങളും 'സർപ്പ' ആപ്ലിക്കേഷനുമെല്ലാം വരുന്നതിനു മുൻപു പാമ്പുമായി ബന്ധപ്പെട്ട ഒരുപാടു തെറ്റിദ്ധാരണകൾ അകറ്റാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ആളാണു സുരേഷ്. ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ അന്ധവിശ്വാസങ്ങൾ മാറ്റിയെടുക്കുന്നതിനു അദ്ദേഹം പ്രയത്‌നിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനാവുന്നത്.

കോട്ടയം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മികവാണ് സുരേഷിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചിരിക്കുന്നത്. 20 ശതമാനം മിടിപ്പുള്ള ഹൃദയുമായി ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് സുരേഷിനെ എത്തിച്ചത്. 24 മണിക്കൂറും പ്രത്യേക സംഘത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന സുരേഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ വിവിധ വിഭാഗങ്ങളിലെ മേധാവികളാണ് ചികിത്സിക്കുന്നത്. അവരുടെ ചികിത്സയുടെ ഫലമായാണ് തിരികെ അദ്ദേഹം സാധാരണ ജീവിതത്തിലേക്ക് എത്തുന്നത്.