- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലതാ മങ്കേഷ്‌കറിന്റെ വിയോഗം: രണ്ടുദിവസത്തെ ദുഃഖാചരണം; യു.പി. പ്രകടനപത്രിക പുറത്തിറക്കൽ റദ്ദാക്കി ബിജെപി.; പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ആഘോഷം വേണ്ടെന്ന് കോൺഗ്രസും
ലഖ്നൗ: ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ പരിപാടികൾ വെട്ടിച്ചുരുക്കി ബിജെപിയും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ. ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കൽ ചടങ്ങ് റദ്ദാക്കി ബിജെപി. അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായാണ് ബിജെപി. പരിപാടി റദ്ദാക്കിയത്.
ഞായാറാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു ലത(92)യുടെ അന്ത്യം. ലതയുടെ നിര്യാണത്തിൽ രണ്ടുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ട് ആറരയ്ക്ക് മുംബൈയിലെ ശിവാജി പാർക്കിലാണ് ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് മൗര്യ തുടങ്ങിയവർ ബിജെപി. പ്രകടന പത്രിക പുറത്തിറക്കൽ ചടങ്ങിൽ പങ്കെടുക്കാനായി ലഖ്നൗവിൽ എത്തിയിരുന്നു. ചടങ്ങ് റദ്ദാക്കിയതിനു പിന്നാലെ ലതയോടുള്ള ആദരസൂചകമായി രണ്ടു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. പ്രകടനപത്രിക എന്നു പുറത്തിറക്കുമെന്ന് പിന്നീട് അറിയിക്കുമെന്ന് പാർട്ടി അറിയിച്ചു. ഫെബ്രുവരി പത്തിനാണ് ഉത്തർ പ്രദേശിൽ ഒന്നാംഘട്ട വോട്ടെടുപ്പ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗോവയിലെ വെർച്വൽ റാലിയും ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയിട്ടുണ്ട്. ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ റാലിയും മറ്റ് പ്രധാന പാർട്ടി പരിപാടികളും ഗോവ ബിജെപി. റദ്ദാക്കിയതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.
പഞ്ചാബിലെ മുഖ്യമന്ത്രിസ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആഘോഷങ്ങൾ നടത്തരുതെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായി ഉന്നതവൃത്തഘങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലതാ മങ്കേഷ്‌കറുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഒരു വിധത്തിലുമുള്ള ആഘോഷങ്ങൾ പാടില്ലെന്ന നിർദ്ദേശം കോൺഗ്രസ്, പ്രവർത്തകർക്ക് നൽകിയത്. ഇന്നാണ് കോൺഗ്രസ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത്. രാഹുൽ ഗാന്ധിയാണ് പ്രഖ്യാപനം നടത്തുക.




