ബ്രാറ്റിസ്ലാവ്: ഐസ് പാളികൾ നിറഞ്ഞ തടാകത്തിനടിയിൽ കൂടി സാഹസിക നീന്തൽ നടത്തിയ യുവാവിന് ശുദ്ധവായു ലഭിക്കാതെ വന്നതോടെ പരിഭ്രാന്തി പടർത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു. സ്ലോവാക്യയിൽ നിന്നുള്ള ബോറിസ് ഒറാവെക് എന്ന യുവാവാണ് മഞ്ഞുപാളികളായിക്കിടക്കുന്ന തടാകത്തിനടിയിൽ കൂടി നീന്തുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

ലക്ഷ്യ സ്ഥാനത്തെത്തുന്നതിന് മുമ്പേ ഓക്‌സിജൻ ലഭിക്കാതാവുകയും യുവാവ് പരിഭ്രാന്തനാവുകയുമായിരുന്നു. തുടർന്ന് കൂടെയുള്ളവർ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളിൽ കാണാം. ബോറിസ് തന്നെയാണ് ഇതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലും പങ്കുവെച്ചത്. നിരവധി പേരാണ് ഇതിനകം തന്നെ വീഡിയോ കണ്ടത്.

മുകളിൽ നിൽക്കുന്നവർ തണുത്തുറഞ്ഞ മഞ്ഞുപാളികൾ തകർത്ത് യുവാവിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ കയറിൽ പിടിച്ച് തിരിച്ചു നീന്തുകയായിരുന്നു.

 
 
 
View this post on Instagram

A post shared by Boris Oravec (@oravecboris)

ശരീരത്തിൽ കയറ് കെട്ടിയാണ് 31കാരനായ ബോറിസ് ഐസ് പാളികളായിക്കിടക്കുന്ന തടാകത്തിന്റെ ഒരു ഭാഗത്ത് നിന്ന് പാളികൾ മാറ്റി സാഹസിക നീന്തൽ തുടങ്ങിയത്. കൂടെയുള്ളവരാണ് ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത്. പകുതി വരെ നീന്തിയ ബോറിസിന് ഓക്‌സിജൻ ലഭിക്കാതെ പരിഭ്രാന്തനായിത്തുടങ്ങുമ്പോൾ തന്നെ കയറിൽ പിടിച്ച് തിരിച്ച് നീന്തുന്നതും കൂടെയുള്ളവർ പരിഭ്രാന്തരാകുന്നതും ദൃശ്യങ്ങളിൽ കാണാം.