ന്യൂഡൽഹി: ലോക്ക്ഡൗൺ കാലത്ത് കുടിയേറ്റ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതിന് ക്ഷമ ചോദിക്കുന്നതിന് പകരം തൊഴിലാളികളെ സഹായിച്ചവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യം ചെയ്യുന്നുവെന്ന് കോൺഗ്രസ്. കോവിഡ് കാലത്തെ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം ലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രിയപ്പെട്ട പലരേയും നഷ്ടമായതായി കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു.

'ലോക്ക്ഡൗൺ ഏർപ്പെടുത്തി തൊഴിലാളികളെ കഷ്ടപ്പാടിലേക്ക് തള്ളിവിട്ടതിന് ക്ഷമ ചോദിക്കുന്നതിന് പകരം അവരെ സഹായിച്ചവരെയാണ് പ്രധാനമന്ത്രി ചോദ്യം ചെയ്യുന്നത്. സർക്കാരിന്റെ പിടിപ്പുകേട് കൊണ്ട് ലക്ഷക്കണക്കിന് ജനങ്ങൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. അവരുടെ വേദനകൾക്ക് നേരെ ലജ്ജയില്ലാതെ ചിരിക്കുകയാണ് സർക്കാർ'- അദ്ദേഹം ട്വീറ്റ് ചെയ്തു.

പാർലമെന്റിൽ ഇന്ന് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനത്തിനും ലോക്ക്ഡൗൺ കാലത്തെ കുടിയേറ്റ തൊഴിലാളി പ്രതിസന്ധിക്കും കാരണം കോൺഗ്രസ് ആണെന്നായിരുന്നു മോദിയുടെ വിമർശനം. നല്ലതൊന്നും കോൺഗ്രസ് ചെയ്യുന്നില്ല, രാജ്യത്തിന് ഈ പാർട്ടിയെ മടുത്തെന്നും അദ്ദേഹം പാർലമെന്റിൽ നടത്തിയ നന്ദിപ്രകടന പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഈ വിമർശനത്തിന് മറുപടിയുമായാണ് കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.