ഗാർലാന്റ്(ഡാളസ്): ഒരു മാസം മുമ്പ് ഗാർലന്റ് കൺവീനിയന്റ് സ്റ്റോറിൽ അതിക്രമിച്ചു കയറി മൂന്ന് കൗമാരക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയ പതിനാലുകാരനെ കണ്ടെത്താനാകാതെ പൊലീസ്. പ്രതിയെ കുറിച്ചു വിവരം നൽകുന്നവർക്ക് 10,000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചു.

2021 ഡിസംബർ 26നായിരുന്നു സംഭവം. കൺവീനിയന്റ് സ്റ്റോറിന്റെ മുമ്പിൽ നിറുത്തിയ വാഹനത്തിൽ നിന്നാണ് പതിനാലുകാരനായ ഏബെൽ ഏലിയാസ് അക്കസ്റ്റ തോക്കുമായി സ്റ്റോറിൽ എത്തിയത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന മൂന്ന് പേരേയും വെടിവെച്ചു വീഴ്‌ത്തിയശേഷം അതേ വാഹനത്തിൽ തന്നെ ഏബെൽ രക്ഷപ്പെടുകയായിരുന്നു.

വാഹനം ഓടിച്ചു സ്റ്റോറിനു മുമ്പിൽ ഏബെലിനെ ഇറക്കിവിട്ട പിതാവിനെ (റിച്ചാർഡ് എക്കൊസ്റ്റായെ) പൊലീസ് അറസ്റ്റു ചെയ്തു ഡാളസ് കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കയാണ്. ഇത്രയും ദിവസം ചോദ്യം ചെയ്തിട്ടും മകനെ എവിടെയാണ് ഇറക്കിവിട്ടതെന്ന വെളിപ്പെടുത്താൻ പിതാവ് തയ്യാറായിട്ടില്ല. മകൻ തോക്കുമായിട്ടാണ് സ്റ്റോറിൽ എത്തിയതെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. നേരത്തെ പിതാവിനെതിരെ കാപ്പിൽ മർഡർ ചാർജ് ചെയ്തിട്ടുണ്ട്.

കൊടുംകുറ്റവാളികളെ കണ്ടെത്തുന്ന യു.എസ്. മാൻഷൽസിന്റെ സഹായം ഗാർലന്റ് പൊലീസിന് ലഭിക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഒരു സൂചനപോലും ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്.