ഇസ്ലാമാബാദ് : പുതിയ പാക്കിസ്ഥാൻ രൂപപ്പെടുത്തുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വിപ്ലവകരമായ നടപടികളിലൂടെ രാജ്യത്ത് അതിവേഗം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് ആദ്യഘട്ടത്തിൽ താൻ കരുതിയത്. എന്നാൽ രാജ്യത്തെ നിലവിലുള്ള സംവിധാനം അതിന് പര്യാപ്തമല്ലെന്ന് ബോധ്യമായെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ച പത്ത് മന്ത്രിമാർക്ക് പ്രശംസാപത്രം കൈമാറുന്ന ചടങ്ങിലാണ് ഇമ്രാൻ ഖാൻ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് തുറന്ന് സമ്മതിച്ചത്.

പാക്കിസ്ഥാൻ വളരെ വേഗത്തിൽ പുരോഗമിക്കുകയായിരുന്നു , ഏഷ്യയിലെ കാലിഫോർണിയയാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു, എന്നാൽ പിന്നീട് ഞങ്ങൾ അതിന്റെ പതനമാണ് കണ്ടത്,'' ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു

കയറ്റുമതി വർധിപ്പിക്കുന്നതിലൂടെ രാജ്യത്തെ സുസ്ഥിരമാക്കുന്നതിനും, ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും, ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും വേണ്ടിയാണോ പാക് മന്ത്രിമാർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ധാർമ്മികത നഷ്ടപ്പെട്ട ഒരു രാജ്യത്തിന് എത്ര സ്വർണ്ണവും വെള്ളിയും മറ്റ് ധാതുക്കളും ഉണ്ടായാലും അതിജീവിക്കാൻ കഴിയില്ല.രാജ്യത്തിന്റെ പുരോഗതിയിലെ ഏറ്റവും വലിയ തടസ്സം വിദ്യാഭ്യാസ സമ്പ്രദായമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു

രാജ്യതാത്പര്യവും ഭരണകൂടത്തിന്റെ പ്രവർത്തനവും തമ്മിലുള്ള വലിയ അന്തരമാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനിടെ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്മെന്റ് (പിഡിഎം) തലവൻ ഫസ്ലുർ റഹ്‌മാൻ പറഞ്ഞു.