ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സമരം ചെയ്യുന്ന കർഷകർക്കിടയിലേക്കു വാഹനം ഇടിച്ചുകയറി ആളുകൾ കൊല്ലപ്പെട്ട കേസിൽ ജയിലിലായിരുന്ന മുഖ്യപ്രതി ആശിഷ് മിശ്ര പുറത്തിറങ്ങി. ഇന്ന് വൈകീട്ടാണ് അദ്ദേഹം ജയിൽ മോചിതനായത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ്. കഴിഞ്ഞ വർഷം ജയിലിലായ ആശിഷിന് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ചയാണു ജാമ്യം അനുവദിച്ചത്.കീഴ്ക്കോടതികൾ നിരസിച്ചതിനെത്തുടർന്ന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

പതിവില്ലാത്തവിധം ജയിലിനു പിന്നിലെ ഗേറ്റിലൂടെയാണ് ആശിഷ് പുറത്തിറങ്ങിയത്. 3 ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യമല്ലാതെ പ്രത്യേകിച്ചു നിബന്ധനകളൊന്നുമില്ലെന്ന് അഭിഭാഷകൻ അവ്‌ദേഷ് കുമാർ സിങ് പറഞ്ഞു. മകനു ജാമ്യം കിട്ടിയതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ പുഞ്ചിരി മാത്രമായിരുന്നു അജയ് മിശ്രയുടെ പ്രതികരണം. ആശിഷിനു ജാമ്യം കിട്ടിയതു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ വലിയ ചർച്ചാ വിഷയമായി.

കർഷകരും പ്രതിപക്ഷ പാർട്ടികളും ഇതിനെ വിമർശിച്ചു. ആശിഷിന്റെ ജാമ്യത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നു കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. കേസ് ദുർബലപ്പെടുത്താൻ പൊലീസിനുമേൽ സമ്മർദമുണ്ടെന്നും അതാണു ജാമ്യം ലഭിക്കുന്നതിനു കാരണമായതെന്നും കർഷകർ ആരോപിച്ചു. ലഖിംപുർ പ്രദേശത്ത് നാലാംഘട്ടമായ 23നാണ് വോട്ടെടുപ്പ്.

2021 ഒക്ടോബർ മൂന്നിനായിരുന്നു 4 കർഷകരും ഒരു പ്രാദേശിക മാധ്യമപ്രവർത്തകനും 3 ബിജെപി പ്രവർത്തകരും കൊല്ലപ്പെട്ട ലഖിംപുർ ഖേരി സംഭവമുണ്ടായത്. യുപി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാൻ നിന്ന കർഷകർ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകവേ ആശിഷ് മിശ്രയുടെ നേതൃത്വത്തിൽ 3 വാഹനങ്ങൾ കർഷകരുടെ മേൽ ഓടിച്ചുകയറ്റിയെന്നാണ് കേസ്. ക്ഷുഭിതരായ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ 3 ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു. ഈ കേസിൽ 6 കർഷകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.