ഭുവനേശ്വർ: കൈക്കൂലിക്കേസിൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ അറസ്റ്റിൽ. സിസേറിയൻ ഓപ്പറേഷന് വേണ്ടി 8000 രൂപ കൈക്കൂലി വാങ്ങിയതിന് പിന്നാലെയാണ് ഡോക്ടർ അറസ്റ്റിലായത്.

കൈക്കൂലി വാങ്ങവെ പിടിയിലായതിന് പിന്നാലെ അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ ഡോക്ടറുടെ വീട്ടിൽ നിന്നും 1.12 കോടി രൂപയും പിടിച്ചെടുത്തു. ഒഡിഷയിലെ പുരിയിലാണ് സംഭവം. ചരിച്ഛക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ സുകാന്ത് ജേനയാണ് കേസിൽ അറസ്റ്റിലായത്.

നോട്ടെണ്ണൽ യന്ത്രങ്ങൾ എത്തിച്ചാണ് അന്വേഷണ സംഘം പണം എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. 500ന്റെയും 2000ത്തിന്റെയും നോട്ടുകൾ വിവിധ ചാക്കുകളിലായാണ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.