മലപ്പുറം: പത്ത് കിലോ കഞ്ചാവുമായി യുവാക്കൾ എക്സ്സൈസിന്റെ പിടിയിൽ. തിരൂർ പറവണ്ണ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (28), നവാസ് (25), തിരുവനന്തപുരം വർക്കല സ്വദേശി അമ്പാടി വീട്ടിൽ ജയേഷ് (20)എന്നിവരെയാണ് എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സ്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം ടി.ഷിജുമോന് ലഭിച്ച വിവരത്തെ തുടർന്നു ഉത്തരമേഖല സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും പൊന്നാനി എക്സ്സൈസ് റൈഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് എടപ്പാളിൽ വച്ച് പത്ത് കിലോ കഞ്ചാവുമായി ഇവരെ അറസ്റ്റ് ചെയ്ത്.

ആന്ധ്രാപ്രദേശിൽ നിന്നും വൻതോതിൽ കഞ്ചാവ് എത്തിച്ച് പൊന്നാനി, തിരൂർ മേഖലകളിൽ വില്പന നടത്തി വരുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്‌ച്ചയായി ഇവർ എക്സ്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം പാലക്കാട് എത്തിച്ച് അവിടെനിന്നും ബസ് മാർഗം തിരുർ പൊന്നാനി മേഖലകളിൽ കഞ്ചാവ് എത്തിക്കുന്നതാണ് ഇവരുടെ രീതി. എടപ്പാളിൽ വച്ച് പാലക്കാട് -പൊന്നാനി കെ.എസ്.ആർ.ടി.സി ബസ് പരിശോധിച്ചാണ് പ്രതികളെ പൊന്നാനി എക്‌സൈസ് റൈഞ്ച് ഇൻസ്‌പെക്ടർ എ.സാദിഖ് അറസ്റ്റ് ചെയ്തത്. കയ്യിൽ കരുതിയിരുന്ന ബാഗിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

എക്‌സൈസ് ഉത്തരമേഖല സ്‌ക്വാഡ് ഇൻസ്‌പെക്ടർ മുഹമ്മദ് ഷഫീഖ്,തൃശൂർ ഐ.ബി ഇൻസ്‌പെക്ടർ മനോജ്കുമാർ,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ,പ്രിവന്റീവ് ഓഫീസർമാരായ കെ.ജെ ലോനപ്പൻ, പി.ആർ സുരേന്ദ്രൻ , മുരുകൻ,ഷിബു ശങ്കർ, കെ.പ്രദീപ് കുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി,അഖിൽ ദാസ്. ആർ.രഞ്ജിത്ത്,റിനിൽ രാജ്, വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ ടി.കെ രജിത , എ.ദിവ്യ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

സമാന രീതിയിൽ ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു വിതരണം നടത്തുന്ന പെരിന്തൽമണ്ണ സ്വദേശി ഹുസ്സൈൻ (31) നെ ഒൻപത് കിലൊ കഞ്ചാവുമായി മേലാറ്റൂരിൽ നിന്നും എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇന്റലിജിൻസ് ബ്യൂറോയും മലപ്പുറം എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുകതമായി നടത്തിയ പരിശോധനയിൽ രണ്ടു ദിവസം മുമ്പ് അറസ്റ് ചെയ്ത് കേസെടുത്തിരുന്നു.