മലപ്പുറം: മലപ്പുറം കുടുംബ കോടതി വരാന്തയിൽ ഏഴു വയസ്സായ കുഞ്ഞിനും വയോധികക്കും ഉൾപ്പെടെ മർദനം. സംഭവത്തിൽ നാലു പേരെ പൊലീസ് കേസ്സെടുത്തു. മഞ്ചേരി പത്തപ്പിരിയം നീരുൽപ്പൻ സിദ്‌റത്തുൽ മുൻതഹ (40)യുടെ പരാതിയിലാണ് കേസ്സെടുത്തത്. പരാതിക്കാരിയുടെ മുൻഭർത്താവ് ആലുവ മാളികംപീടിക അറക്കൽ വീട്ടിൽ താരീഖ് (53), സഹോദരങ്ങളായ നീരുൽപ്പൻ വലീദ് സമാൻ, യുസ് രി എന്നിവരാണ് പ്രതികൾ.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച മലപ്പുറം കുടുംബ കോടതി പരിസരത്താണ് കേസിന്നാസ്പദമായ സംഭവം. കുടുംബ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരായതായിരുന്നു സിദ്‌റത്തുൽ മുൻതഹ. അമ്മാവൻ യൂസുഫലിയും മാതാവ് മൈമൂനയും മകൾ ഫാത്തിമയെന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞും ഇവർക്കൊപ്പമുണ്ടായിരുന്നു.

കേസ് കഴിഞ്ഞ് കോടതിയിൽ നിന്നും പുറത്തിറങ്ങിയ ഇവരെ പ്രതികൾ അക്രമിക്കുകയായിരുന്നു. അക്രമത്തിൽ കൈകുഞ്ഞിന്റെ ഇടതു കണ്ണിനു താഴെ ചാവി കൊണ്ടുള്ള കുത്തേറ്റു. പരാതിക്കാരിയുടെ കാറിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പടുത്തിയതായും പരാതിയിലുണ്ട്. ഇതിനിടെ പരാതിക്കാരിയുടെ അഭിഭാഷകൻ പുറത്ത് അക്രമം നടക്കുന്ന വിവരം ജഡ്ജിയെ ധരിപ്പിച്ചു.

പരാതി നൽകാനായി ഡിവൈഎസ്‌പി ഓഫീസിലേക്ക് തിരിച്ച കുടുംബത്തെ ജഡ്ജി തിരികെ വിളിക്കുകയും പൊലീസ് സ്റ്റേഷനിൽ അറിയിച്ച് പ്രൊട്ടക്ഷന് ഏർപ്പാടാക്കുകയും ചെയ്തു. പൊലീസുകാരുടെ സംരക്ഷണയിലാണ് കുടുംബം പരാതി നൽകിയത്. പരാതിക്കാരിക്ക് മുൻഭർത്താവിലുള്ള 12 വയസ്സുകാരിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിനാണ് ഇവർ കോടതിയിലെത്തിയത്. വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിക്കൽ, വാഹനം കത്തിക്കൽ തുടങ്ങി സിദ്‌റത്തുൽ മുൻതഹ നേരത്തെ നൽകിയ കേസുകളിൽ സഹോദരങ്ങൾ പ്രതികളാണ്.