തിരുവനന്തപുരം : 'ഹിന്ദുത്വ വംശീയതയെ പ്രതിരോധിക്കുക' എന്ന തലക്കെട്ട് ഉയർത്തിപ്പിടിച്ചു ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ ശനിയാഴ്ച ( ഫെബ്രുവരി 26 ) രാജ്ഭവനിലേക്ക് മാർച്ച് നടത്തുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്.

കർണാടകയിലെ വിവിധ സ്‌കൂളിൽ നിന്ന് ആരംഭിച്ച ഹിജാബ് നിരോധനം രാജ്യത്ത് ഒന്നാകെ നടപ്പിലാക്കാനാണ് സംഘ് പരിവാർ ശ്രമം. മുസ്ലിം വിദ്യാർത്ഥിനികളെ അപരവൽക്കരിക്കാനും വിദ്യാഭ്യാസ സംവിധാനത്തിൽ നിന്ന് തന്നെ പുറത്താക്കാനുമുള്ള ഗൂഢശ്രമമാണ് ഇതിന് പിറകിൽ. സംഘ് പരിവാറിന്റെ താൽപ്പര്യവും ആശയങ്ങളും പ്രത്യക്ഷമായി ഏറ്റെടുക്കുകയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത് എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

കേരളത്തിൽ എസ്‌പി.സിയിൽ ഹിജാബ് അനുവദിക്കാതെ ഇരുന്നതും പല സ്‌കൂളുകളിൽ നിന്നും പുറത്തു വരുന്ന ഹിജാബ് നിരോധന വാർത്തയും ഹിന്ദുത്വ താല്പര്യങ്ങൾ തന്നെയാണ് പ്രതിഫലിക്കുന്നത് എന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അഭിപ്രായപ്പെട്ടു.
നൂറുകണക്കിന് വിദ്യാർത്ഥി- യുവജനങ്ങൾ ഭാഗവാക്കാവുന്ന ഹിജാബ് ഡിഗ്‌നിറ്റി മാർച്ചിനെ ദേശീയ- സംസ്ഥാന വ്യക്തിത്വങ്ങൾ അഭിവാദ്യം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികളും ആക്ടിവിസ്റ്റികളും മാർച്ചിൽ പങ്കെടുക്കും.