മുംബൈ : ഇസ്രയേൽ എംബസിയിലെ ജീവനക്കാരെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഗുരുഗ്രാം സ്വദേശിയായ മധുർ മോഹിനെയാണ് പിടികൂടിയത്. തിങ്കളാഴ്ചയാണ് മുംബൈയിലെ കോൺസുൽ ജനറലിന്റെ ഓഫീസിലേക്ക് ഇയാൾ ഫോൺ വിളിച്ച് ഭീഷണി മുഴക്കിയത്.

ഫോണിൽ ഓഫീസിലേക്ക് വിളിച്ച ഇയാൾ ഉദ്യോഗസ്ഥരെ വധിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തിയത്. ഇതിന് പുറമേ ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവും നടത്തിയിരുന്നു. സംഭവത്തിൽ എൻഎം ജോഷി മാർഗ് പൊലീസ് ആണ് കേസ് എടുത്ത് അന്വേഷണം നടത്തിയത്.

നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഹരിയാനയിൽ നിന്നാണ് ഫോൺ വന്നതെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് സ്ഥലം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് മധുർ മോഹിൻ എന്ന് പൊലീസ് പറഞ്ഞു.

ഇതിന് മുൻപും സമാനമായ രീതിയിൽ ഇയാൾ എംബസികളിലെ ഉദ്യോഗസ്ഥരെയുൾപ്പെടെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. നിരവധി വിദേശരാജ്യങ്ങളിലേക്ക് പോകാനായി ഇയാൾ വിസയ്ക്ക് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതിന് ശേഷമാണ് ഇയാൾ ഭീഷണി മുഴക്കി ഫോൺ വിളിക്കാൻ ആരംഭിച്ചത്.