മുംബൈ: മുൻ പങ്കാളിയും നടിയുമായ റിയ പിള്ള നൽകിയ ഗാർഹിക പീഡന കേസിൽ ഇന്ത്യൻ ടെന്നിസ് ഇതിഹാസ താരം ലിയാൻഡർ പെയ്സിന് എതിരെ കോടതി വിധി. പെയ്സ് റിയ പിള്ളയ്ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ ചെലവിനത്തിൽ നൽകണമെന്ന് മുംബൈ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു.

2003 മുതൽ ബന്ധം തുടരുന്ന പെയ്സും റിയ പിള്ളയും 2005, 2006 വർഷങ്ങളിലാണ് ഒരുമിച്ചു താമസിച്ചത്. 2006ൽ ഇവർക്കു കുഞ്ഞു പിറന്നു. ബാന്ദ്രയിലേക്കു താമസം മാറിയ ശേഷം പെയ്സിന്റെ പിതാവ് ഇവർക്കൊപ്പം ചേർന്നു. ഇതിനു ശേഷമാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നാണ് റിയ പറയുന്നത്. കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പെയ്സ് ബാന്ദ്ര കുടുംബ കോടതിയിൽ അപേക്ഷ നൽകിയതിനു പിന്നാലെ റിയ ഗാർഹിക പീഡന പരാതി നൽകുകയായിരുന്നു.

ആക്ഷേപം തെളിയിക്കാൻ റിയയ്ക്കായെന്നും നിരപരാധിത്വം വ്യക്തമാക്കുന്നതിനുള്ള ഒന്നും പെയ്സിനു ഹാജരാക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. താനുമായി ബന്ധം തുടങ്ങുന്ന സമയത്ത് റിയ വിവാഹിതയായിരുന്നെന്നും ഇതു തനിക്ക് അറിയാമായിരുന്നില്ലെന്നും പെയ്സ് വാദിച്ചു. കോടതി ഇത് അംഗീകരിച്ചില്ല. സഞ്ജയ് ദത്തുമായുള്ള വിവാഹ മോചന കേസ് നടക്കുന്ന കാര്യം പെയ്സിന് അറിയാമായിരുന്നെന്ന് റിയ പിള്ള പറഞ്ഞു.

ലിവ് ഇൻ റിലേഷനുകളിൽ എപ്പോഴും നഷ്ടം സംഭവിക്കുന്നത് സ്ത്രീകൾക്കാണെന്ന്, കോടതി അഭിപ്രായപ്പെട്ടു. വിവാഹത്തിനു പുറത്തുള്ള ഇത്തരം ബന്ധങ്ങളെ സമൂഹം ഇപ്പോഴും വ്യാപകമായി അംഗീകരിച്ചിട്ടില്ല. പലപ്പോഴും അതു സംഘർഷത്തിൽ എത്തുകയും സ്ത്രീകൾക്കു മാത്രം നഷ്ടമുണ്ടാവുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നു. ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകളോട് വലിയ അനീതിയാണ് പാട്രിയാർക്കൽ സമൂഹം ചെയ്യുന്നത്. അവർക്കു ശേഷിക്കുന്ന അത്താണിയായ നിയമ നീതിന്യായ സംവിധാനങ്ങളും പൂർണമായും പര്യാപ്തമാണെന്നു പറയാനാവില്ല- കോടതി ചൂണ്ടിക്കാട്ടി.

പെയ്സ് വാടക വീട്ടിലാണ് താമസിക്കുന്നതു കണക്കിലെടുത്ത് വീട് ഒഴിഞ്ഞുകൊടുക്കാൻ റിയയ്ക്ക് കോടതി നിർദ്ദേശം നൽകി. വീടിൽ തന്റെ പങ്കു കിട്ടണമെന്ന റിയയുടെ വാദം കോടതി അംഗീകരിച്ചില്ല.