- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ പ്രസവം
പാലക്കാട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ പ്രസവം. അട്ടപ്പാടി പാലൂർ ധോടുകാട്ടി ആദിവാസി ഊരിലെ ഈശ്വരന്റെ ഭാര്യ രാധ(27)യാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. രാധയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സഹായം തേടി.
കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം കോട്ടത്തറ സർക്കാർ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജിന്റോ ജോസ്, പൈലറ്റ് കെ. എം ലിനേഷ് എന്നിവർ ഉടൻ ഊരിലേക്ക് തിരിച്ചു. ആംബുലൻസ് എത്തിപെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമായതിനാൽ ഊരിനടുത്ത് വാഹനം നിറുത്തി സ്‌ട്രെച്ചർ എടുത്ത് നടന്നാണ് ആംബുലൻസ് സംഘം ഊരിലെത്തിയത്. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജിന്റോ ജോസ് നടത്തിയ പരിശോധനയിൽ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാധയെ സ്‌ട്രെച്ചറിൽ ഊരിലുള്ളവരുടെ സഹായത്തോടെ ആംബുലൻസിലേക്ക് മാറ്റി. ഉടൻ തന്നെ പൈലറ്റ് ലിനേഷ് ആംബുലൻസുമായി ആശുപത്രിയിലേക്ക് കുതിച്ചു. എന്നാൽ ചീരകടവ് എത്തുമ്പോഴേക്കും രാധയുടെ ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന് മനസിലാക്കി
എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജിന്റോ ജോസ് ആംബുലൻസിൽ ഇതിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. ഞായറാഴ്ച പുലർച്ചെ 1.40ന് ഷിന്റോയുടെ പരിചരണത്തിൽ രാധ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞിനെയും കോട്ടത്തറ സർക്കാർ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇറിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ഈശ്വരൻ രാധ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.