ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ സിപിഎം പാർട്ടി നിലപാട് വിശദീകരിച്ച് ദേശീയ ജനറൽ സെക്രട്ടറി സിതാറാം യച്ചൂരി. ഒരു രാജ്യത്തിന്റെ സുരക്ഷ ബലികഴിച്ചല്ല മറ്റൊരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാൽ സുരക്ഷയ്ക്കായുള്ള റഷ്യയുടെ വാദം ന്യായമെന്നുമായിരുന്നു സിപിഎം പ്രസ്താവന.

സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയവും സംസ്ഥാന കമ്മിറ്റി അവതരിപ്പിക്കാനിരിക്കുന്ന നവകേരള രേഖയും രണ്ടാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന നവകേരള രേഖയും കരട് രാഷ്ട്രീയ പ്രമേയവും തമ്മിൽ പൊരുത്തക്കേട് കാണണ്ടതില്ല. നവകേരള രേഖയുടെ ഉള്ളടക്കം എന്തെന്ന് അറിഞ്ഞ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന
യുക്രയ്നെതിരായ റഷ്യയുടെ സൈനിക നടപടി നിർഭാഗ്യകരമാണ്. യുദ്ധം ഉടൻ അവസാനിപ്പിക്കുകയും സമാധാനം പുലരുകയും വേണം. യുക്രയ്നെ നാറ്റോ സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമം റഷ്യൻ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ്. കിഴക്കൻ യൂറോപ്യൻ അതിർത്തിയിലുള്ള നാറ്റോ സഖ്യവും അവരുടെ മിസൈൽ സംവിധാനവും റഷ്യൻ സുരക്ഷയെ വലിയ തോതിൽ ബാധിക്കുന്നു. അതിനാൽ തന്നെ റഷ്യൻ സുരക്ഷയും, ഒപ്പം യുക്രയ്നെ നാറ്റോയിൽ ഉൾപ്പെടുത്തരുതെന്ന വാദവും നീതിപൂർവ്വകമാണ്. സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നാറ്റോ സൈന്യം കിഴക്കൻ മേഖലയിലേയ്ക്ക് നീങ്ങുകയായിരുന്നു. അത് യുഎസ് നൽകിയ ഉറപ്പുകൾക്ക് വിരുദ്ധമായിരുന്നു. അതേസമയം, റഷ്യയുടെ ആവശ്യം യുഎസും നാറ്റോയും നിരസിക്കുന്നതും കൂടുതൽ സേനയെ യുദ്ധഭൂമിയിലേക്കയക്കാനുള്ള നീക്കവും പ്രശ്നം ഗുരുതരമാക്കുന്നു. കിഴക്കൻ യുക്രയ്നിലെ ഡോൺബാസ് പ്രദേശത്തേതടക്കമുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചാൽ മാത്രമെ പ്രദേശത്ത് സമാധാനം പുലരുകയുള്ളു. യുക്രയ്നിലെ വിദ്യാർത്ഥികളെയടക്കമുള്ള ആയിരക്കണക്കിന് വരുന്ന മനുഷ്യരുടെ സുരക്ഷ എത്രയും പെട്ടെന്ന് ഇന്ത്യൻ സർക്കാർ ഉറപ്പാക്കണമെന്നും എല്ലാ ഇന്ത്യക്കാരേയും യുദ്ധഭൂമിയിൽ നിന്നും ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം.