ന്യൂഡൽഹി: ഇന്ത്യയിൽ വായുമലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങൾ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടെ 2.5 മടങ്ങ് വർധിച്ചതായി റിപ്പോർട്ട്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് റിപ്പോർട്ടിലാണ് പുതിയ വിവരം. 2019ൽ വായുമലിനീകരണം മൂലം മരിക്കുന്നവരുടെ നാലിൽ ഒന്ന് ഇന്ത്യയിലാണെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

രണ്ട് പതിറ്റാണ്ടിനിടെയാണ് ഇന്ത്യയിൽ വായു മലിനീകരണം മൂലമുണ്ടാകുന്ന മരണങ്ങൾ 2.5 മടങ്ങ് വർധിച്ചത്. 1990ൽ 2,79,500 പേരാണ് മരിച്ചതെങ്കിൽ ഇത് 2019 ആയപ്പോഴേക്കും 9,79,900 പേരായതായി റിപ്പോർട്ട് പറയുന്നു. ഗ്രീൻ തിങ്ക്-ടാങ്ക് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സി.എസ്.ഇ) ശേഖരിച്ച കണക്കു പ്രകാരം ലോകത്ത് 6.67 ദശലക്ഷം ആളുകൾ വായു മലിനീകരണം മൂലം മരിച്ചതായി കാണിക്കുന്നു.

ഇതിൽ 1.67 ദശലക്ഷം മരണം ഇന്ത്യയിലാണ്. ചൈനയിൽ 1.85 ദശലക്ഷം പേരും മരിച്ചു. 2019ൽ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾ മൂലം ലോകത്തൊട്ടാകെ 4.76 ലക്ഷം ശിശുക്കൾ അവർ ജനിച്ച് ആദ്യ മാസങ്ങളിൽ തന്നെ മരച്ചിട്ടുണ്ട്.