ചെന്നൈ: ചെന്നൈയുടെ ആദ്യ ദലിത് മേയറായി ഇരുപത്തിയെട്ടുകാരിയായ ഡിഎംകെയിൽ നിന്നുള്ള ആർ പ്രിയയെ തെരഞ്ഞെടുക്കും. മേയർ തെരഞ്ഞെടുപ്പിൽ പ്രിയയെ സ്ഥാനാർത്ഥിയാക്കാൻ ഡിഎംകെ തീരുമാനിച്ചു. ഭരണസമിതിയിൽ പാർട്ടിക്കു വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ പ്രിയയുടെ ജയം ഉറപ്പാണ്.

വടക്കൻ ചെന്നൈയിലെ തിരു വിക നഗറിൽനിന്നുള്ള പ്രിയ എഴുപത്തിനാലാം വാർഡിൽനിന്നാണ് കൗൺസിലിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. താരാ ചെറിയാനും കാമാക്ഷി ജയരാമനും ശേഷം ചെന്നൈ കോർപ്പറേഷന്റെ തലപ്പത്ത് എത്തുന്ന വനിതയാണ് പ്രിയ.

ജോർജ് ടൗൺ കോളജിൽ നിന്ന് എംകോ ബിരുദം നേടിയ പ്രിയ മുൻ എംഎൽഎ ചെങ്കൈ ശിവത്തിന്റെ അനന്തരവളാണ്. പിതാവ് പേരാമ്പൂർ രാജൻ സജീവ ഡിഎംകെ പ്രവർത്തകനാണ്.