കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി സഞ്ചരിച്ച ചാർട്ടേഡ് വിമാനം ആകാശച്ചുഴിയിൽ അകപ്പെട്ട സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (ഡിജിസിഎ) ശനിയാഴ്ച റിപ്പോർട്ട് തേടി ബംഗാൾ സർക്കാർ. വെള്ളിയാഴ്ച വൈകുന്നേരം വാരണാസിയിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങുമ്പോഴാണ് വിമാനം ആകാശച്ചുഴിയിൽപ്പെട്ടത്.

മമത സഞ്ചരിച്ച വിമാനത്തിന്റെ റൂട്ടിന് മുൻകൂർ അനുമതി ലഭിച്ചിരുന്നോ എന്നകാര്യമാണ് സംസ്ഥാന സർക്കാർ ജിസിഡിഎയിൽ നിന്ന് തേടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് ജിസിഡിഎ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

മമതാ ബാനർജി സഞ്ചരിച്ച ചാർട്ടേഡ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ശക്തമായി കുലുങ്ങിയിരുന്നു. സംഭവത്തിൽ മമതാ ബാനർജിക്ക് മുതുകിൽ പരിക്കേറ്റു. ആകാശച്ചുഴിയിൽ നിന്ന് പുറത്തുകടന്ന വിമാനം നേതാജി സുഭാഷ് ചന്ദ്ര അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. രണ്ട് ഫ്ലൈറ്റ് അറ്റൻഡന്റുമാർ ഉൾപ്പെടെ പരമാവധി 19 പേരെ വഹിക്കാൻ ശേഷിയുള്ള 10.3 ടൺ ഭാരം കുറഞ്ഞ വിമാനമായ ദസ്സാൾട്ട് ഫാൽക്കൺ 2000 എന്ന വിമാനത്തിലാണ് ബാനർജി യാത്ര ചെയ്തത്.

അതിനിടെ, മുഖ്യമന്ത്രിക്കായി സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്ത ഫാൽക്കൺ വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് തൃണമൂൽ കോൺഗ്രസ് ശനിയാഴ്ച ആവശ്യപ്പെട്ടു. സംഭവം ഗുരുതരമാണെന്നും മുഖ്യമന്ത്രിക്ക് ഭീഷണിാണെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖര് റോയ് പിടിഐയോട് പറഞ്ഞു.