പൂണെ: പൂണെ മെട്രോ റെയിൽ ഉദ്ഘാടനത്തിന് പിന്നാലെ സ്‌കൂൾ വിദ്യാർത്ഥികളോടൊപ്പം യാത്രചെയ്യുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 'എന്റെ കുട്ടിസുഹൃത്തുക്കൾക്കൊപ്പം പുണെ മെട്രോയിൽ' എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചത്.

ഇതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. 'ഇന്ന് ഞായറാഴ്ച ഏത് സ്‌കൂളാണ് പ്രവർത്തിക്കുന്നത്' എന്നു യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസ് ട്വീറ്റ് ചെയ്തു. പാഠഭാഗങ്ങൾ തീരാനുള്ളത്‌ െകാണ്ട് ശനിയും ഞായറും പ്രത്യേക ക്ലാസ് ഉണ്ടെന്നായിരുന്നു ചിലരുടെ പരിഹാസ മറുപടി.

ചിത്രങ്ങൾ ഇതിനോടകം ട്രോളുകളായി സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ച് കഴിഞ്ഞു. മാസ്‌ക് ധരിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ മാസ്‌ക് ധരിക്കാതെ ഇരിക്കുന്ന പ്രധാനമന്ത്രി രാജ്യത്തിന് ഉത്തമ മാതൃകയാണെന്നും വിമർശനമുയർന്നു.

32.2 കിലോമീറ്റർ നീളമുള്ള പുനെ മെട്രോ റെയിൽ പദ്ധതിയുടെ 12 കിലോമീറ്ററാണ് പ്രവർത്തനസജ്ജമായത്. വനസ് മുതൽ ഗാർവെയർ കോളജ് മെട്രോ സ്റ്റേഷൻ, പി.സി.എം.സി മുതൽ ഫുഗേവാഡി മെട്രോ സ്റ്റേഷൻ എന്നിങ്ങനെ രണ്ട് റൂട്ടുകളിലാണ് ട്രെയിൻ സർവീസ്. രണ്ട് ഡോസ് വാക്‌സിൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ട്രെയിനിൽ യാത്രക്ക് അനുമതിയുള്ളു. 11,400 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 2016 ഡിസംബർ 24നാണ് പ്രധാനമന്ത്രി പദ്ധതിക്ക് തറക്കല്ലിട്ടത്.