ന്യൂഡൽഹി: എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ടിങ് മെഷീന് മേൽ പഴിചാരി പരാജയം മറയ്ക്കാനാണ് ശ്രമിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. യഥാർഥത്തിൽ വോട്ടിങ് മെഷീന്റെ പിഴവല്ല. ജനങ്ങളുടെ മനസിലെ ചിപ്പിന്റെ പ്രശ്നമാണെന്ന് ഒവൈസി പറഞ്ഞു.

ഒരുതരത്തിൽ പറഞ്ഞാൽ തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടായിട്ടുണ്ട്. അത് 80-20 ആണ് എന്ന് മാത്രം. നാളെ മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും. അടുത്തതവണ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ഒവൈസി പറഞ്ഞു.

യുപിയിലെ ന്യൂനപക്ഷങ്ങളെ വോട്ടുബാങ്കായി മാത്രമാണ് ഉപയോഗിക്കുന്നത്. ലഖിംപൂരിയിലും ബിജെപി വിജയിച്ചു. അതുകൊണ്ടാണ് 80-20 വിജയം എന്ന് താൻ പറയുന്നത്. 80-20 സാഹചര്യം വർഷങ്ങളോളം തുടരും. ജനങ്ങൾ ഇത് മനസിലാക്കാൻ ശ്രമിക്കണമെന്നും ഒവൈസി ഓർമ്മിപ്പിച്ചു.

യുപിയിലെ ജനങ്ങൾ ബിജെപിയെ വീണ്ടും അധികാരത്തിലേറ്റാൻ തീരുമാനമെടുക്കുകയായിരുന്നു. ജനവിധി അംഗീകരിക്കുന്നു. പ്രതീക്ഷിച്ചപോലെ തങ്ങളുടെ പാർട്ടിക്ക് വിജയിക്കാൻ കഴിഞ്ഞില്ലെന്നും ഒവൈസി പറഞ്ഞു.