ന്യൂഡൽഹി: കോൺഗ്രസ് കോട്ടയായിരുന്ന റായ്ബറേലിയിൽ ഇത്തവണ കോൺഗ്രസ് മൂന്നാം സ്ഥാനത്ത്. ഇതുവരെ ബിജെപി ജയിച്ചിട്ടില്ലാത്ത മണ്ഡലം ഇക്കുറി കോൺഗ്രസിൽ നിന്ന് കാലുമാറിയെത്തിയ അദിതി സിങിലൂടെയാണ് പാർട്ടി പിടിച്ചെടുത്തത്.

സമാജ്‌വാദി പാർട്ടിയിലെ രാം പ്രതാപ് യാദവിനെ 7000 വോട്ടുകൾക്ക് അദിതി സിങ് പരാജയപ്പെടുത്തുകയായിരുന്നു. നിരവധി തവണ സോണിയാ ഗാന്ധി പാർലമെന്റിലേക്ക് മത്സരിച്ച് ജയിച്ച സീറ്റാണ് റായ്ബറേലി.

93,780 വോട്ടുകളാണ് ബിജെപി സ്ഥാനാർത്ഥിയായ അദിതി സിങിന് ലഭിച്ചത്. എസ്‌പി സ്ഥാനാർത്ഥഇ രാം പ്രതാപ് യാദവിന് 86,359 വോട്ടുകൾ ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള കോൺഗ്രസ് സ്ഥാനാർത്ഥി മനീഷ് സിങ് ചൗഹാൻ വെറും 14,063 വോട്ടുകൾ മാത്രം നേടി ബഹുദൂരം പിന്നിലായി. നേരത്തെ എംഎൽഎ ആയിരുന്ന കോൺഗ്രസ് നേതാവ് അഖിലേഷ് സിങിന്റെ മകൾ അദിതി സിങ് 2017ൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.

പ്രിയങ്ക ഗാന്ധിയാണ് അന്ന് അദിതിയെ ഇവിടെ നിന്ന് മത്സരിപ്പിച്ചത്. 1,28,319 വോട്ടുകളോടെ വിജയിച്ച അവർ ഉത്തർപ്രദേശ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 2019ന് ശേഷം കോൺഗ്രസുമായി അകന്ന അവരെ പിന്നീട് ബിജെപി ബന്ധത്തിന്റെ പേരിൽ കോൺഗ്രസ് സസ്‌പെന്റ് ചെയ്യുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ ബിജെപിയിൽ ചേർന്നു.