അബുദാബി: ശനിയാഴ്ച നടന്ന ഫുട്‌ബോൾ മത്സരത്തിനിടെ കാണികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തിൽ കർശന നടപടിയുമായി അധികൃതർ. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാൻ അബുദാബി പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. അൽ നഹ്‌യാൻ സ്റ്റേഡിയത്തിൽ നടന്ന അഡ്‌നോക് പ്രോ ലീഗ് മത്സരത്തിനിടെയായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.

അൽ ഐൻ, അൽ വഹ്ദ ടീമുകൾ തമ്മിലുള്ള മത്സരത്തിനിടെ കാണികൾ ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ക്ലബ് ആരാധകരുടെ ആവേശം മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി മാറുന്നത് അനുവദിക്കാനാവില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു.