- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപൂരിൽ എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു; മുഖ്യമന്ത്രി പദത്തിൽ ബിരേൻ സിങ് തുടർന്നേക്കും
ഇംഫാൽ: മണിപൂരിൽ 59 നിയുക്ത എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു. പ്രോട്ടേം സ്പീക്കർ സോറോഖൈബാം രജെൻ സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി സ്ഥാനത്ത് ബിരേൻ സിങ് തുടരുമെന്നാണ് സൂചന. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
മുപ്പത്തിയൊന്ന് സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്‌ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
കഴിഞ്ഞ തവണത്തേത് പോലെ എൻപിപിയുടെയോ, എൻപിഎഫിന്റെയോ പിന്തുണ ഇത്തവണ ബിജെപിക്ക് വേണ്ടി വരില്ല. വികസനം പറഞ്ഞ് വോട്ടു പിടിച്ച ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായി. മുഖ്യമന്ത്രി ബിരേൺ സിങ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർത്ഥികൾ അധികവും വിജയിച്ചു. അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ഫലം വന്ന ശേഷം ബിരേൺ സിങ് പ്രതികരിച്ചിരുന്നു.
മത്സരിച്ച ഇരുപത് മണ്ഡലങ്ങളിൽ ഒൻപത് സീറ്റ് നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വർഷം തുടർച്ചയായ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കത്തിൽ പോലും എത്താൻ കഴിഞ്ഞിരുന്നില്ല. പരാജയപ്പെട്ടവരിൽ മണിപ്പൂർ പിസിസി പ്രസിഡന്റ് എൻ. ലോകൻ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളിൽ മാത്രം മത്സരിച്ച എൻപിഎഫിന് കോൺഗ്രസിനേക്കാൾ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തന്നെ കോൺഗ്രസ് പാടെ തുടച്ചു.
അതേ സമയം ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രി അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ 20 ന് നടന്നേക്കും. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ട സാഹചര്യത്തിൽ ബിജെപി അധ്യക്ഷൻ മദൻ കൗശിക്, മുൻ മന്ത്രി സത്പാൽ മഹാരാജ് എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് സൂചന.




