മലപ്പുറം: നായാട്ടിനിടെ തോക്കിൽനിന്ന് വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ രണ്ട് പേരെ കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാങ്ങ് പെരിഞ്ചോലയിലാണ് ഒരുമിച്ച് നായാട്ടിനിറങ്ങിയ മൂന്ന് സുഹൃത്തുക്കളിൽ ഒരാൾക്കാണ് വെടിയേറ്റത്. ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം.

മങ്കട ചേരിയം സ്വദേശി കുന്നത്ത് മുസ്തഫ(38)ക്കാണ് വെടിയേറ്റത്. സംഭവത്തിൽ സുഹൃത്തുക്കളായ മങ്കട കൂട്ടിൽ സ്വദേശി പറമ്പത്ത് ഇബ്രഹീം(58), മങ്കട കർക്കിടകം സ്വദേശി മേലേടത്ത് സുനീർ അലി (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന ലൈസൻസില്ലാത്ത തോക്കിൽ നിന്നാണ് വെടിയുതിർന്നത്.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുസ്തഫ പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കൊളത്തൂർ സിഐ എ സജിത്ത്, പെരിന്തൽമണ്ണ ഡൻസാഫ് സംഘത്തിലെ എസ്‌ഐ സി പി മുരളി, അന്വേഷണ ഉദ്യോഗസ്ഥരായ എൻ ടി കൃഷ്ണകമാർ, എം മനോജ്, പ്രശാന്ത്, ദിനേശ്, പ്രഫുൽ എന്നിവരാണ് അന്വഷണം നടത്തുന്നത്.