ന്യൂഡൽഹി: ബിജെപിയിൽ കുടുംബാധിപത്യം അനുവദിക്കില്ലെന്ന് തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാക്കളുടെ മക്കൾക്ക് മത്സരിക്കാൻ സീറ്റ് ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് പാർലമെന്ററി പാർട്ടി യോഗത്തിൽ മോദിയുടെ വിമർശനം. പാർട്ടിയിൽ പ്രത്യേകിച്ച് ആരെയും പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം മുഴുവനും. യുക്രൈൻ രക്ഷാദൗത്യത്തെ കുറിച്ചും പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി വിശദീകരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം ചേർന്ന പാർലമെന്ററി യോഗത്തിലാണ് കുടുംബാധിപത്യത്തെ കുറിച്ച് മോദി വിമർശനം ഉയർത്തിയത്. സാധാരണ വിമർശനം പ്രതിപക്ഷ പാർട്ടികൾക്ക് എതിരെ ആണെങ്കിൽ ഇത്തവണ പക്ഷെ അത് സ്വന്തം പാർട്ടിയിലെ നേതാക്കൾക്കെതിരെ ആയിരുന്നു.

തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ പല എംപിമാരും നേതാക്കളും മക്കൾക്ക് മത്സരിക്കാൻ സീറ്റ് ആവശ്യപ്പെട്ടതായി മോദി യോഗത്തിൽ പറഞ്ഞു. എന്നാൽ പലതും അനുവദിച്ചില്ല. സീറ്റ് അനുവദിക്കാത്തതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും മോദി വ്യക്തമാക്കി.

കുടംബാധിപത്യം ജാതീയതയിലേക്ക് നയിക്കുന്നതാണെന്നും പാർട്ടിയുടെ പോരാട്ടം കുടുബാധിപത്യത്തിനെതിരെ ആണെന്ന് ഓർക്കണമെന്നും മോദി പറഞ്ഞു. കോൺഗ്രസ്,എസ് പി അടക്കമുള്ള പാർട്ടികൾക്കെതിരെ ഇതേ വിഷയത്തിൽ ബിജെപി എടുക്കുന്ന നിലപാട് ഉദ്ദേശിച്ചായിരുന്നു മോദിയുടെ പരാമർശം.

കേൾവിക്കാരോടൊപ്പം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ഉണ്ടായിരുന്നു. രാജ്‌നാഥ് സിങിന്റെ മകൻ പങ്കജ് സിങ് നോയിഡയിൽ നിന്ന് ഇത് രണ്ടാം തവണയാണ് മത്സരിച്ചത്. യോഗത്തിൽ യുക്രൈൻ രക്ഷാദൗത്യത്തെ കുറിച്ചും മോദി വിശദീകരിച്ചു. നാല് സംസ്ഥാനത്തെ വിജയത്തിൽ മോദിക്കും ബിജെപി അധ്യക്ഷൻ ജെപി നഡ്ഡക്കും നേതാക്കൾ പ്രത്യേക സ്വീകരണം നൽകി