തിരുവനന്തപുരം: ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരിൽ വിമൻ ജസ്റ്റിസ് ജില്ലാ കമ്മിറ്റി രക്തസാക്ഷി്തി മണ്ഡപത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. . കോടതിവിധി ദൗർഭാഗ്യകരവും മനുഷ്യാവകാശ ലംഘനവും ആണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമൻ ജസ്റ്റിസ് സംസ്ഥാന ട്രഷറർ മുംതാസ് ബീഗം പ്രസ്താവിച്ചു.

ജനാധിപത്യ മതനിരപേക്ഷ പാരമ്പര്യമുള്ള ഇന്ത്യയിൽ ഭരണഘടന ഉറപ്പാക്കുന്ന മൗലിക അവകാശങ്ങൾ മുസ്ലിം സ്ത്രീക്ക് റദ്ദു ചെയ്യുന്നത് ആശങ്കയുളവാക്കുന്നതാണ്. ആർഎസ്എസ്സിന്റെ വംശീയരാഷ്ട്രീയം ഭരണഘടനയേയും നിയമസംവിധാനങ്ങളെയും അട്ടിമറിക്കുന്നതിനെതിരിൽ വൻജനകീയമുന്നേറ്റത്തിനാണ് ജനാധിപത്യത്തെ വീണ്ടെടുക്കാനാവുക. ശിരോവസ്ത്രം ഉൾപ്പെടെയുള്ള വസ്ത്ര സ്വാതന്ത്ര്യം നമ്മുടെ നാട് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെയും നവോത്ഥാനത്തിന്റെയും അടയാളമാണ്. തല മറച്ചു കൊണ്ട് വിദ്യാഭ്യാസവും സാമൂഹിക പദവികളും ആർജ്ജിക്കുന്നത് മറ്റാരുടേയും അവകാശങ്ങളെ ഹനിച്ചു കൊണ്ടല്ല.

ഇത് മുസ്ലിം സ്ത്രീയുടെ വിദ്യാഭ്യാസവകാശത്തേയും ചോദ്യം ചെയ്യുന്നതാണ്. മുസ്ലിം സ്ത്രീ ശാക്തീകരണത്തെ പിറകോട്ടടിക്കുന്ന വിവാദ വിധിക്കെതിരെ കേരളത്തിലെ സ്ത്രീകൾ കവലകൾ തോറും വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധപ്രകടനങ്ങൾ സംഘ്പരിവാർ വംശീയതക്കെതിരിലുള്ള സ്ത്രീമുന്നേറ്റത്തെ അടയാളപ്പടുത്തുന്നുവെന്നും മുംതാസ് ബീഗം ചൂണ്ടിക്കാട്ടി.